ചിത്രം മായ്ക്കാത്തതിനു കാമുകനു ക്വട്ടേഷൻ; മുൻ ദേശീയ ടെന്നിസ് ചാംപ്യൻ അറസ്റ്റിൽ
Mail This Article
ചെന്നൈ ∙ മൊബൈൽ ഫോണിലെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ വിസമ്മതിച്ച കാമുകനു ക്വട്ടേഷൻ നൽകിയ മുൻ ദേശീയ ടെന്നിസ് ചാംപ്യൻ പിടിയിൽ. അമേരിക്കയിൽ പഠനം നടത്തുന്ന മുൻ ദേശീയ അണ്ടർ 14 ടെന്നീസ് ചാംപ്യൻ വാസവി ഗണേശനെയാണു (20) ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്.
വാസവിയും ചെന്നൈ സ്വദേശി നവീദ് അഹമദും പ്രണയത്തിലായിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കയിൽനിന്നു ചെന്നൈയിലെത്തിയ വാസവി നഗരത്തിലെ പാർക്കിൽ നവീദിനെ കണ്ടു. സംസാരത്തിനിടെ ഇരുവരും ചിത്രമെടുത്തു. ഇതു ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നവീദ് വഴങ്ങിയില്ല. ഇരുവരും വഴക്കായി. വാസവിയുടെ തലയ്ക്കു ഹെൽമറ്റു കൊണ്ടു ഇടിച്ചു. ഫോൺ പിടിച്ചുവാങ്ങി നവീദ് കടന്നുകളഞ്ഞു.
നവീദിനെ കൈകാര്യം ചെയ്യാനും ഫോൺ തിരികെ വാങ്ങാനും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ വാസവി ഏൽപ്പിച്ചു. വേളാച്ചേരിയിലെ എസ്.ഭാസ്കർ, ശരവണൻ, ബാഷ എന്നിവർ നവീദിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഫോൺ തിരികെ വാങ്ങി. നവീദിനെ വിട്ടു നൽകണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നു സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു. പണം ലഭിക്കാത്തതിനാൽ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
നവീദിന്റെ പരാതി പ്രകാരം മൂന്നംഗ സംഘത്തെ പിടികൂടിയപ്പോഴാണു കാമുകിയുടെ ക്വട്ടേഷനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. നവീദിനെ ഉപദ്രവിക്കാൻ താൻ പറഞ്ഞിട്ടില്ലെന്നും ഫോൺ തിരികെ വാങ്ങാൻ മാത്രമാണു ഏൽപ്പിച്ചതെന്നും വാസവി പറഞ്ഞെങ്കിലും തെറ്റാണെന്നു അന്വേഷണത്തിൽ വ്യക്തമായി. ഇതോടെ, വാസവിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
English Summary: US-based woman tennis player arrested for boyfriend’s kidnap