ADVERTISEMENT

ഷിക്കാഗോ∙ കാണാതായ ഗർഭിണിയെ യുഎസിലെ ഷിക്കാഗോയിലുള്ള ഒരു വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ ആഴ്ചകൾക്കുശേഷം കണ്ടെത്തി. ഇവരുടെ വയറ്റിലുണ്ടായിരുന്ന കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സംഭവത്തില്‍ ഷിക്കാഗോ നിവാസികളായ അമ്മയെയും മകളെയും മകളുടെ കാമുകനെയും അറസ്റ്റ് ചെയ്തു. കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു ക്രൂരകൃത്യമെന്നാണു പൊലീസ് നിഗമനം.

ഷിക്കാഗോ സ്വദേശിയായ മർലിൻ ഒക്കാവോ–ലോപ്പസിനെ കൊലപ്പെടുത്തിയശേഷം വയറുകീറി കുഞ്ഞിനെ പുറത്തെടുത്തതാണെന്ന അനുമാനത്തിലാണു പൊലീസ്. ഇവരെ കാണാതായ ദിവസം, മൃതദേഹം കണ്ടെത്തിയ പ്രദേശത്തുനിന്നു നവജാതശിശുവിന് അടിയന്തര വൈദ്യസഹായം തേടി ഫോൺ കോൾ എത്തിയിരുന്നു. അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ തലച്ചോർ പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ടാണു വരുന്നത്.

9 മാസം ഗർഭിണി, കാണാതായത് ഏപ്രിൽ 23ന്

മർലിൻ ഒക്കാവോ–ലോപ്പസിനെ 9 മാസം ഗർഭിണിയായിരിക്കെ ഏപ്രിൽ 23നാണു കാണാതായത്. കുഞ്ഞു പിറക്കുമ്പോൾ ഉപയോഗിക്കുന്ന ശിശുക്ഷേമ വസ്തുക്കൾ ഫെയ്സ്ബുക് ഗ്രൂപ്പിൽ പരിചയപ്പെട്ട ഒരാളിൽനിന്നു വാങ്ങാനാണ് അവർ വീട്ടിൽനിന്ന് ഇറങ്ങിയത്. 3 വയസ്സുള്ള ആദ്യത്തെ മകനെ കൊണ്ടുപോകാൻ ഡേ കെയറിൽ അവർ എത്തിയില്ലെന്ന സന്ദേശത്തെത്തുടർന്ന് വീട്ടുകാർ പരാതി നൽകുകയായിരുന്നു. തനിക്കു ഡ്രൈവ് ചെയ്യാൻ വയ്യാത്തത്ര ക്ഷീണമാണെന്ന എസ്എംഎസ് സന്ദേശം ഇവർ ഭർത്താവിന് അയച്ചിരുന്നു. മർലിനെ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന സംശയത്തിൽ വീട്ടുകാർ പല രീതിയിൽ അന്വേഷണം നടത്തിയിരുന്നു.

മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ച

യുവതി തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ ഈ ബുധനാഴ്ചയോടെ അസ്തമിച്ചു. ഷിക്കാഗോയുടെ തെക്കുപടിഞ്ഞാറ് വശത്തുള്ള ഒരു വീടിന്റെ മാലിന്യക്കൂമ്പാരത്തിൽനിന്നാണു മർലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വയറുകീറി കുഞ്ഞിനെ പുറത്തെടുത്തതായും ഇതോടെ വ്യക്തമായി. തുടർന്നാണു കുഞ്ഞിന് അടിയന്തര വൈദ്യസഹായം തേടിയുള്ള ഫോൺ വിളിയെക്കുറിച്ചു പൊലീസിനു മനസ്സിലായത്.

സഹായം ആവശ്യപ്പെട്ട വീട്ടിലെത്തിയ വൈദ്യസംഘം പരിശോധിച്ചു കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയപ്പോൾ അമ്മ എന്ന് അവകാശപ്പെട്ടയാളും വാഹനത്തിൽ കയറിയിരുന്നു. അതേസമയം, ഏപ്രിൽ 23ന് വീട്ടിൽ താമസിക്കുന്ന യുവതി നവജാതശിശുവുമായി വന്ന് വൈദ്യസഹായം തേടുന്നുണ്ടായിരുന്നുവെന്ന് അയൽക്കാരൻ പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു.

ഇവരുടെ ഷർട്ടിൽ നിറയെ രക്തമുണ്ടായിരുന്നുവെന്നും എന്നാൽ ഷോർട്സിൽ രക്തം പടർന്നിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. തനിക്ക് ഇപ്പോൾ കുഞ്ഞുണ്ടായതേയുള്ളെന്നും അതു ശ്വസിക്കുന്നില്ലെന്നുമായിരുന്നു ആ സ്ത്രീ പറഞ്ഞത്. 23ന് വൈകുന്നേരം 6.10ന് സ്ത്രീയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റിയെന്ന് വൈദ്യസംഘം അറിയിച്ചു. പിന്നീടു നടത്തിയ ഡിഎൻഎ പരിശോധനയിൽ കുഞ്ഞ് മർലിന്റേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

അഗ്നിക്കിരയാക്കിയ വസ്ത്രങ്ങൾ; അമ്മയും മകളും മകളുടെ കാമുകനും അറസ്റ്റിൽ

മർലിന്റെ കാർ വീടിനു സമീപത്തു കാണുകയും അന്വേഷണം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ മൃതദേഹം കണ്ടെത്തിയ വീട്ടിൽ താമസിച്ചിരുന്ന അമ്മയെയും മകളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു മാലിന്യക്കൂമ്പാരത്തിൽനിന്നു മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയ വീട്ടിൽനിന്ന് ബ്ലീച്ച്, ശുചീകരണ സാമഗ്രികൾ, അഗ്നിക്കിരയാക്കിയ വസ്ത്രങ്ങൾ, വീടിനുള്ളിൽ പലയിടത്തുനിന്നും രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് തുടങ്ങിയ പലകാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കണ്ടെത്താനായി. ക്ലാരിസ ഫിഗുറോയയ്ക്കും(46) മകൾ ഡിസൈറീ ഫിഗുറോയയ്ക്കുമെതിരെ(24) കൊലക്കുറ്റത്തിനാണു കേസെടുത്തിരിക്കുന്നത്. മകളുടെ കാമുകൻ പിയോട്ടർ ബോബക്കിന്റെ(40) അറസ്റ്റ് കൊലപാതക വിവരം മറച്ചുവച്ചതിനാണ്.

2017ൽ ക്ലാരിസയുടെ മകൻ മരിച്ചുപോയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മർലിന്റെ ആൺകുഞ്ഞിനെ സ്വന്തം മകനെപ്പോലെ വളർത്താനായിരുന്നോ ഇവരുടെ നീക്കമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേയും ആരെയെങ്കിലും ഇങ്ങനെ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

English Summary: Mother, Daughter Charged For Killing Woman, Cutting Child From Her Womb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com