കേന്ദ്രത്തിൽ മോദി; കേരളത്തിൽ യുഡിഎഫ്; തിരുവനന്തപുരത്ത് ചരിത്രമെഴുതാൻ കുമ്മനം
Mail This Article
ന്യൂഡൽഹി ∙ 17–ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ എക്സിറ്റ് പോൾ സർവേഫലങ്ങൾ പുറത്തുവന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്നതിന്റെ സൂചനകളാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ നൽകുന്നത്. പുറത്തുവന്ന എല്ലാ ഫലങ്ങളിലും നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്നാണു പ്രവചിക്കുന്നത്.
എന്‍ഡിഎ ശരാശരി 280ലേറെ സീറ്റുകൾ നേടുമെന്ന് സർവേകൾ പറയുന്നു. എൻഡിഎ 306 സീറ്റ് നേടുമെന്നു ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിടിവി– 300, ജൻകി ബാത്ത് പോൾ– 305, റിപ്പബ്ലിക് സീ വോട്ടർ– 287 തുടങ്ങിയവയും എൻഡിഎ വ്യക്തമായ മേധാവിത്വം നേടുമെന്നു പറയുന്നു. കേരളത്തിൽ യുഡിഎഫ് മുന്നേറ്റമെന്നാണു മനോരമ ന്യൂസ്– കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ സർവേഫലം. വടക്കൻ കേരളത്തിൽ 5 മണ്ഡലങ്ങളിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫും ജയിക്കും.
രണ്ടിടത്തു ഫോട്ടോഫിനിഷായിരിക്കും. മധ്യകേരളത്തിൽ ആറിൽ അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമാണ്. ഒരു സീറ്റിൽ ഫോട്ടോ ഫിനിഷ്. തെക്കൻ കേരളത്തിൽ നാലു മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടു മണ്ഡലത്തിൽ ഫോട്ടോ ഫിനിഷുമാണ്. തിരുവനന്തപുരത്ത് എൻഡിഎ നേരിയ മുൻതൂക്കം നേടുമെന്നും മനോരമ ന്യൂസ് സർവേ വ്യക്തമാക്കുന്നു. ഇന്ത്യ ടുഡെ– ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കും. എൽഡിഎഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കാം.
English Summary: Exit Poll Results 2019 Kerala, India Updates