കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട കാര്യമില്ല: കോടിയേരി
Mail This Article
കണ്ണൂർ ∙ വടകര മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച സി.ഒ.ടി.നസീറിനു വെട്ടേറ്റ സംഭവത്തിൽ കൊതുകിനെ കൊല്ലാൻ ആരെങ്കിലും തോക്കെടുക്കുമോയെന്നു ചോദിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും തലശ്ശേരി മുൻ നഗരസഭാംഗവുമായ നസീറിനു വെട്ടേറ്റ സംഭവത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അയാളെ ശത്രുപക്ഷത്തു നിർത്തേണ്ട ആവശ്യവും സിപിഎമ്മിനില്ല. പിന്നെ എന്തിനാണ് അയാൾക്കെതിരെ സിപിഎം വധശ്രമം നടത്തുന്നത്. കൊതുകിനെ കൊല്ലാൻ ആരെങ്കിലും തോക്കെടുക്കുമോ എന്നും കോടിയേരി ചോദിച്ചു. ശനിയാഴ്ച രാത്രിയാണു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നസീറിനെ ഒരു സംഘം തടഞ്ഞുനിർത്തി വെട്ടി പരുക്കേൽപ്പിച്ചത് .
ഗുരുതരമായി പരുക്കേറ്റ നസീർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സിപിഎം പ്രാദേശിക നേതാവായിരുന്ന നസീർ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണു പാർട്ടി വിട്ടത്. വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനിടെ നസീറിനെതിരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റവുമുണ്ടായിട്ടുണ്ട്.