ADVERTISEMENT

ന്യൂഡൽഹി∙ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ – ഹിമാചൽ പ്രദേശിലെ ഗോത്ര ഗ്രാമമായ താഷിഗാങ്ങിനെ ഇന്ത്യൻ തിരഞ്ഞെടുപ്പു ഭൂപടത്തിൽ രേഖപ്പെടുത്തുക അങ്ങനെയാണ്. വോട്ടർ പട്ടികയിൽ ആകെയുള്ളത് 49 അംഗങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരെയുള്ള താഷിഗാങ്ങിലെ പോളിങ് ബൂത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുന്നു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പു വരെ സമീപത്തെ ഹിക്കിം പോളിങ് സ്റ്റേഷനായിരുന്നു ഏറ്റവും ഉയരത്തിലുണ്ടായിരുന്നത്. ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള കാ പോളിങ് സ്റ്റേഷനും ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ വോട്ടർ എന്നു വിശേഷിപ്പിക്കുന്ന ശ്യാം സരൻ നേഗിയും ഹിമാചലിലാണ്. താഷിഗാങ്ങും കായും ഉൾപ്പെടുന്ന മാണ്ഡി ഉൾപ്പെടെ ഇന്ത്യയിലെ 59 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയിലും ഇന്നാണു വോട്ടെടുപ്പ്. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 10.01 കോടിയിലേറെ വോട്ടർമാരാണ് ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പിൽ സമ്മതിദാനാവകാശം നിർവഹിക്കുക. ഒരുക്കിയിരിക്കുന്നത് 1.12 ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകൾ. വൈകിട്ട് ആറരയോടെ എക്സിറ്റ് പോൾ ഫലങ്ങളെത്തും. മേയ് 23ന് വോട്ടെണ്ണലും. 38 ദിവസങ്ങളിലായി ഇതുവരെ നടന്ന ആറു ഘട്ട വോട്ടെടുപ്പിൽ 66.88 ആണ് വോട്ടിങ് ശതമാനം. 

ബിജെപിയുടെ ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി കിഷൻ കപൂർ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ ഹിമാചലിൽ മത്സരിക്കുന്നുണ്ട്. മുൻ ബിസിസിഐ അധ്യക്ഷൻ അനുരാഗ് ഠാക്കൂർ ബിജെപി ടിക്കറ്റിലും മുൻ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാമിന്റെ കൊച്ചുമകൻ ആശ്രയ് ശർമ കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിക്കുന്നു. 

Himachal-Pradesh-MAL-Loksabha-Constituency-seats-2014-map

മധ്യപ്രദേശിൽ നിലവിൽ ബിജെപിക്കു കീഴിലുള്ള എട്ടു മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. മുൻ കേന്ദ്രമന്ത്രിമാരായ കോൺഗ്രസിന്റെ കാന്തിലാൽ ഭൂരിയ, അരുൺ യാദവ് എന്നിവരാണ് മത്സര രംഗത്തെ പ്രമുഖർ. സംഘർഷസാധ്യതയുള്ളതിനാൽത്തന്നെ അരലക്ഷത്തിലേറെ സുരക്ഷാഭടന്മാരെയാണു പോളിങ് മേഖലകളിൽ വിനിയോഗിച്ചിരിക്കുന്നത്. 

Madhya-Pradesh-MAL-lok-sabha-election-2014-results-info-graphic-map-ENG

ഉത്തർപ്രദേശിലെ വാരാണസിയിൽ മോദി ഉൾപ്പെടെ 25 സ്ഥാനാർഥികളാണുള്ളത്. കോൺഗ്രസിന്റെ അജയ് റായി, എസ്പി–ബിഎസ്പി സഖ്യത്തിന്റെ ശാലിനി യാദവ് എന്നിവരാണ് എതിരാളികള്‍. കേന്ദ്രമന്ത്രി മനോജ് സിൻഹ ഗാസിപുരിലും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ ചന്ദൗലിയിലും മത്സരിക്കുന്നു. വോട്ടെടുപ്പ് നടക്കുന്ന 13ൽ 11 മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർഥികളുണ്ട്. രണ്ടിടത്ത് സഖ്യകക്ഷിയായ അപ്നാദളാണ്. 

UP-lok-sabha-election-2014-results-info-graphic-map-MAL

പഞ്ചാബിയിൽ ശിരോമണി അകാലിദൾ തലവൻ സുഖ്ബിർ സിങ് ബാദൽ, കേന്ദ്രമന്ത്രിമാരായ ഹർസിമ്രത്ത് കൗർ ബാദൽ, ഹർദീപ് സിങ് പുരി എന്നിവരുൾപ്പെടെ 278 പേർ ഇന്നു ജനവിധി തേടുന്നു. നടൻ സണ്ണി ഡിയോൾ, പഞ്ചാബ് കോൺഗ്രസ് തലവൻ സുനിൽ ജഖാർ, എഎപിയുടെ പഞ്ചാബ് യൂണിറ്റ് തലവൻ ഭഗ്‌വന്ത് മൻ എന്നിവരും പഞ്ചാബിൽ മത്സരിക്കുന്നു. 

Punjab-MAL-lok-sabha-election-2014-results-info-graphic-map

കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലെ ഒരു സീറ്റിലേക്ക് സിറ്റിങ് എംപി ബിജെപിയുടെ കിരൺഖേറും മുൻ റെയിൽവേ മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് പവൻ കുമാർ ബൻസലുമാണു മത്സരിക്കുന്നത്.

ബംഗാളിലെ ഒൻപതു സീറ്റിലേക്ക് 111 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ അക്രമങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഒൻപതു മണ്ഡലങ്ങളിൽ പ്രചാരണ ദിവസങ്ങൾ വെട്ടിക്കുറച്ചിരുന്നു. മേയ് 17നു വൈകിട്ട് ആറു വരെ പ്രചാരണത്തിന് സമയമുണ്ടായിരുന്നെങ്കിലും 16നു രാത്രി പത്തിലേക്കു ചുരുക്കുകയായിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി.

Bengal-Constituency-2014-Seat-Share

ബിഹാറിൽ മത്സരിക്കുന്ന 157 സ്ഥാനാർഥികളിൽ കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, റാം കൃപാൽ യാദവ്, ആർ.കെ.സിങ്. അശ്വിനി കുമാർ തൗബെ എന്നിവരുണ്ട്. രവി ശങ്കറിനെതിരെ പട്ന സാഹിബ് മണ്ഡലത്തിൽ മത്സരിക്കുന്നത് ബിജെപി വിട്ട് കോൺഗ്രസിനൊപ്പം ചേർന്ന ശത്രുഘ്നനൻ സിൻഹയാണ്. 

Bihar-Constituency-2014-Seat-Share

ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഷിബു സോറൻ ഉള്‍പ്പെടെ 42 പേർ ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ സുനിൽ സോറനാണ് ഷിബുവിന്റെ എതിരാളി.

Jharkhand-2014-Election-Seat-Share-Map

കേരളത്തിൽ കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലായി കള്ളവോട്ട് സ്ഥിരീകരിച്ച നാലു ബൂത്തുകളിലും ഇന്നാണു വോട്ടെടുപ്പ്. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന പനജിയിലേക്കും, കർണാടകയിലെ കുണ്ടഗോൽ, ചിൻചോലി നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്നാണു വോട്ടെടുപ്പ്. തമിഴ്നാട്ടിലെ സൂലൂർ, തിരുപ്പ്രംകുണ്ട്റം, അരവക്കുറിച്ചി, ഒറ്റപ്പീഡാരം(സംവരണം) എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും ഇന്നു നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com