കള്ളവോട്ടിന് ശിക്ഷ മതി; റീപോളിങ് ജനങ്ങൾക്കു ബുദ്ധിമുട്ട്: ജയരാജൻ
Mail This Article
കണ്ണൂർ∙ ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് വേണോയെന്ന് ആലോചിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. റീപോളിങ് കീഴ്‍വഴക്കമായാല്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകും. കള്ളവോട്ടു ചെയ്യുന്നവര്‍ക്കു നിയമാനുസൃതം ശിക്ഷ നല്‍കിയാല്‍ മതി– ജയരാജൻ പറഞ്ഞു.
ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരിൽ ഒരു ബൂത്തിലെ ആയിരമോ അതിലേറെയോ വോട്ടർമാരെ വീണ്ടും പോളിങ്ങിലേക്കു തള്ളിവിടുന്നതിനോടു യോജിപ്പില്ല. എങ്കിലും ഇപ്പോഴത്തെ റീപോളിങ്ങിനെ സ്വാഗതം ചെയ്യുന്നു. യുഡിഎഫ് റീപോളിങ്ങിനെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അവർ റീപോളിങ്ങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ചു പറയുന്നത്. യുഡിഎഫിനു മാധ്യമങ്ങളേയും ഭയമാണ്. പോളിങ്ങ് ബൂത്തിനു സമീപത്തു നിന്ന് മാധ്യമങ്ങളെ മാറ്റാൻ ശ്രമിക്കുന്നത് അതിന്റെ ഭാഗമാണെന്നും ജയരാജൻ പറഞ്ഞു.
വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ഥിക്കു വെട്ടേറ്റ സംഭവത്തിൽ സിപിഎമ്മിനു പങ്കില്ലെന്നും ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ടാണ് വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി. നസീറിന് തലശേരി കായത്ത് റോഡിൽവച്ചു വെട്ടേറ്റത്. തലയ്ക്കും വയറിനും കൈകാലുകൾക്കും പരുക്കേറ്റ നസീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലായി 6 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണു റീപോളിങ് നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണു കള്ളവോട്ടിന്റെ പേരിൽ റീപോളിങ് നടത്തുന്നത്. ഏഴു ബൂത്തുകളിലാണു വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.