ADVERTISEMENT

തിരുവനന്തപുരം∙ ഭരണ പരിഷ്കാര കമ്മിഷൻ പരാജയമാണെന്നു മുൻമന്ത്രി സി. ദിവാകരൻ പറ‍ഞ്ഞതിനു മറുപടിയുമായി കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഭരണ പരിഷ്കാര കമ്മിഷൻ പരാജയമാണെന്നും മുൻ മന്ത്രിക്കു കൊമ്പുണ്ടെന്നും അതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയാണു പറയുന്നത്. മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന് വി.എസ്.അച്യുതാനന്ദന്‍ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.

ഭരണ പരിഷ്കാര കമ്മിഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനാവില്ലെന്നും വിഎസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

വിഎസ് സര്‍ക്കാരിന്റെ കാലത്തു ധനമന്ത്രിയായിരിക്കെ തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവച്ചെന്നാണു സി.ദിവാകരന്‍ എംഎല്‍എ പ്രൈവറ്റ് സെക്രട്ടറിയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞത്. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അന്നു താന്‍ ചോദിച്ചു. അക്കാലത്ത് സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിഎസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വിഎസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

വിഎസ്സിന്റെ കുറിപ്പിന്റെ പൂർണരൂപം–

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മിഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്കു കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണു ചെയ്തുകൊണ്ടിരുന്നതെന്നു ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്നു തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്കരണ കമ്മിഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോടു പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അതു പറയുന്നതില്‍ തെറ്റുമില്ല.

English summary: VS Achuthanandan reply on C.Divakaran's comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com