കെവിൻ വധക്കേസ് പ്രതികൾ മർദ്ദിച്ചെന്ന് സാക്ഷി; ജാമ്യം റദ്ദാക്കി
Mail This Article
കോട്ടയം∙ മൊഴിമാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ടു കെവിൻ വധക്കേസ് പ്രതികൾ സാക്ഷിയെ മർദ്ദിച്ച സംഭവത്തിൽ 2 പ്രതികളുടെയും ജാമ്യം റദ്ദാക്കി. 6, 13 പ്രതികളുടെ ജാമ്യമാണു റദ്ദാക്കിയത്. പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിലായി. പുനലൂർ സ്വദേശികളായ ഷാജഹാൻ, റോബിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ സുഹൃത്തുക്കളാണ് ഇരുവരും.
വിചാരണ കോടതിയില്‍ 37ാം സാക്ഷി രാജേഷാണു പ്രതികൾ തന്നെ മർദിച്ചെന്ന് മൊഴി നൽകിയത്. ഇന്നലെ പുനലൂരിൽ വച്ചു കേസിലെ ആറാം പ്രതി മനു മുരളീധരൻ, 13ാം പ്രതി ഷിനു നാസർ എന്നിവരാണു മർദ്ദിച്ചതെന്നായിരുന്നു രാജേഷിന്റെ മൊഴി. പുനലൂരിൽനിന്നു സാക്ഷിമൊഴി പറയാൻ കോട്ടയത്തേക്കു വരുന്നതിനിടെയാണു മർദ്ദനം. പുനലൂർ മാർക്കറ്റിനു സമീപമാണ് മർദനം നടന്നത്.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 11ാം പ്രതി ഫസൽ തന്നോടു പറഞ്ഞിരുന്നുവെന്നു രാജേഷ് കോടതിയിൽ മൊഴി നൽകി. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിൻ, ഫസൽ എന്നിവരെയും രാജേഷ് തിരിച്ചറിഞ്ഞു. കൊലപാതക ശേഷം പ്രതികൾ സുഹൃത്തായ രാജേഷിനോടു കുറ്റമേറ്റു പറഞ്ഞിരുന്നെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
English Summary: Kevin Murder Case