മുനമ്പം മനുഷ്യക്കടത്ത്: രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
Mail This Article
കൊച്ചി∙ മുനമ്പം മനുഷ്യക്കടത്ത് കേസിലെ രണ്ടാം പ്രതി കോയമ്പത്തൂർ സ്വദേശി ശെൽവത്തിന്റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. ശെൽവത്തിന്റെ കൂട്ടാളിയും കേസിലെ ഒന്നാം പ്രതിയുമായ ശ്രീകാന്തൻ, ശ്രീലങ്കൻ സ്വദേശികളായ അരുൺ പാണ്ഡ്യൻ, പാണ്ഡ്യരാജൻ എന്നിവർ അടക്കം 6 പ്രതികൾ ഒളിവിലാണ്. ഇവർ അനധികൃതമായി വിദേശത്തേക്കു കടത്തിയ സ്ത്രീകളും കുട്ടികളും അടക്കം 82 പേരെക്കുറിച്ച് ഇതുവരെ അറിവില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
നേരിട്ടു മുനമ്പത്തു വന്നു മനുഷ്യക്കടത്തിനായുള്ള ബോട്ട് വാങ്ങി അറ്റകുറ്റപ്പണികൾ നടത്തിയതു ശെൽവമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ 16 പ്രതികളിൽ 10 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 8–ാം പ്രതി അനിൽകുമാർ, 5–ാം പ്രതി പ്രഭു, 7–ാം പ്രതി രവി, 10–ാം പ്രതി അറുമുഖം എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇവർക്കുള്ളതിലും നിർണായക പങ്കാളിത്തമാണു കുറ്റകൃത്യത്തിൽ ശെൽവത്തിനുള്ളതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
മുനമ്പത്തിനു സമീപം മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയിൽ നിന്നും ജനുവരി 12 നു പുലർച്ചെ പുറപ്പെട്ട ബോട്ട് ഓസ്ട്രേലിയയുടെ സമീപം ക്രിസ്മസ് ദ്വീപിൽ എത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
English Summary: Munambam human trafficking: second accused hearing ended