പ്രതിപക്ഷയോഗം മാറ്റി; മായാവതി യാത്ര റദ്ദാക്കി: പവാറിന്റെ ‘പവര്‍ പ്ലേ’ ഫലം കാണുമോ?
Mail This Article
ന്യൂഡൽഹി∙ നരേന്ദ്രമോദി വീണ്ടും ഇന്ത്യ ഭരിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ കരുനീക്കങ്ങള്‍ സജീവം. എന്‍ഡിഎ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം നാളെ ചേരും. അതിനിടെ, പ്രതിപക്ഷ നേതാക്കളുടെ യോഗം മാറ്റി വച്ചു. ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ ഡല്‍ഹി യാത്ര റദ്ദാക്കി. ഇരുപക്ഷത്തുമല്ലാതെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് എന്‍സിപി നേതാവ് ശരദ് പവാര്‍.
എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ ആത്മ വിശ്വാസത്തിലാണ് ബിജെപി. രണ്ടാം മോദി സര്‍ക്കാരിനുള്ള നീക്കവും തുടങ്ങി. എന്‍ഡിഎ നേതാക്കള്‍ക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ അത്താഴ വിരുന്ന് നല്‍കും.
വോട്ടെണ്ണിതീരും വരെ കാത്തിരിക്കൂ... ആശ്ചര്യപ്പെടുമെന്നാണു പ്രവചനങ്ങളോടു കോണ്‍ഗ്രസിന്‍റെ പ്രതികരണം. തിരഞ്ഞെടുപ്പ് ഫലം വരട്ടെയെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രതികരിച്ചു.പ്രതിപക്ഷനിരിയില്‍ പ്രതിസന്ധി തലപൊക്കിയിട്ടുണ്ട്.പ്രതിപക്ഷ നേതാക്കളുടെ യോഗം തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രം ചേരാനാണു തീരുമാനം.
അധികാരത്തിലേറുന്ന പാര്‍ട്ടിക്കൊപ്പം ഡിഎംകെ ഉണ്ടാകുമോയെന്ന ചോദ്യത്തിനു 23 വരെ കാത്തിരിക്കാനാണു സ്റ്റാലിന്‍റെ മറുപടി. ഡിഎംകെയുമായി ബിജെപി ചര്‍ച്ചകള്‍ നടത്തുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി മായാവതി ഇപ്പോള്‍ ചര്‍ച്ച നടത്തില്ലെന്നു ബിഎസ്‌പി വ്യക്തമാക്കി.
പ്രവചനങ്ങള്‍ പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചെങ്കിലും ബിജെപി വിരുദ്ധ സഖ്യനീക്കവുമായി ചന്ദ്രബാബു നായിഡു സജീവമാണ്. എക്സിറ്റ് പോളുകളുടെ പശ്ചാത്തലത്തില്‍ മായാവതിയെ ലക്നൗവിലെ വസതിയില്‍ പോയാണ് അഖിലേഷ് കണ്ടത്. ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ശരദ് പവാര്‍ സമാന്തര ചര്‍ച്ച നടത്തുന്നുണ്ട്.