പി.വി.അൻവറിന്റെ അധീനതയിലുള്ള തടയണയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പിക്കാനായില്ല: ഹൈക്കോടതി
Mail This Article
കൊച്ചി∙ പി.വി.അൻവർ എംഎൽഎയുടെ പാർക്കിനായി ഭാര്യാപിതാവിന്റെ മലപ്പുറം ചീങ്കണ്ണിപ്പാലിയിലെ സ്ഥലത്തു നിർമിച്ച തടയണയിൽ വെള്ളം അൽപം പോലും കെട്ടിക്കിടക്കാത്ത സാഹചര്യം ഉറപ്പാക്കാനായിട്ടില്ലെന്നു ഹൈക്കോടതി. പ്രളയത്തിന്റെ അനുഭവം മറക്കരുതെന്നു കോടതി വാക്കാൽ പരാമർശിച്ചു.
മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന്റെ നിർദേശപ്രകാരം ഉടൻ പരിഹാര നടപടിയെടുക്കുമെന്നു സ്ഥലഉടമയുടെ അഭിഭാഷകൻ ഉറപ്പു നൽകി. 30നു ഹർജി വീണ്ടും പരിഗണിക്കും.
തടയണ മൂലം വെള്ളം കെട്ടിക്കിടക്കുകയോ താഴ്ന്ന പ്രദേശങ്ങളിലേക്കു നീരൊഴുക്കു തടസപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നു കഴിഞ്ഞ തവണ സ്ഥല ഉടമ ഉറപ്പു നൽകിയതാണ്. അതുപ്രകാരം നടപടിയെടുക്കണമെന്നും ഇനിയൊരു ദുരന്തം വരുത്തിവയ്ക്കരുതെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു.
അനുമതിയില്ലാതെ നിർമിച്ച തടയണ പൊളിച്ചുമാറ്റണമെന്ന മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയും തടയണയ്ക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയുമാണു കോടതിയിലുള്ളത്. പരാതിക്കാരനായ എം.പി.വിനോദ് കേസിൽ കക്ഷിചേർന്നിരുന്നു.
English summary: Not confirm that P.V. Anwars check dam contains water: High Court