തിരഞ്ഞെടുപ്പ് തിരിച്ചടി: മുൻ വിശ്വസ്തൻ മുകൾ റോയിയുടെ മകനേയും മമത പുറത്താക്കി
Mail This Article
കൊൽക്കത്ത∙ ബംഗാളിൽ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ മുൻ വിശ്വസ്തൻ മുകുൾ റോയിയുടെ മകനെ മമത തൃണമൂൽ കോൺഗ്രസിൽ നിന്നു പുറത്താക്കി. തൃണമൂൽ എംഎൽഎ സുബ്രൻഷു റോയിയെയാണ് പുറത്താക്കിയത്. ബിജെപിയിൽ ചേരുമെന്ന് സുബ്രൻഷു റോയ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സുബ്രൻഷുവിനെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
ബംഗാളിൽ ബിജെപി വൻ നേട്ടം കൊയ്യുന്നതിനു പിന്നിൽ പ്രവർത്തിച്ചത് മുകുൾ റോയി ആണ്. അച്ഛന്റെ കൂടെ ചേരാനാണു താൽപര്യമെന്ന് സുബ്രൻഷു പ്രതികരിച്ചു. മുകൾ റോയി പാർട്ടിവിട്ടപ്പോൾ ലക്ഷക്കണക്കിന് മുകുൾ റോയിമാരെ സൃഷ്ടിക്കുമെന്നാണ് തൃണമൂൽ പറഞ്ഞത്. എന്നാൽ പടുത്തുയർത്തിയ അതേ കൈകൊണ്ട് മുകൾ റോയ് തൃണമൂലിനെ തകർത്തിരിക്കുന്നു. ബംഗാളിലെ ചാണക്യനാണ് മുകുളെന്നും സുബ്രൻഷു പറഞ്ഞു.
12 ലോക്സഭ സീറ്റാണ് തൃണമൂലിന് ഇത്തവണ നഷ്ടമായത്. പാർട്ടിക്കെതിരെ സംസാരിച്ചതിനാണ് സുബ്രൻഷുവിനെ പുറത്താക്കിയതെന്ന് ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി പറഞ്ഞു. 40 തൃണമൂൽ എംഎൽഎമാരാണ് നരേന്ദ്രമോദിയുമായി നേരിട്ട് അടുപ്പത്തിലുള്ളതെങ്കിൽ നൂറോളം പേർ തങ്ങളോടൊപ്പമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂൽ നാശത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary: Trinamool suspended MLA Subhranshu Roy join BJP