അമ്മയുടെ അനുഗ്രഹം വാങ്ങി നരേന്ദ്ര മോദി; പ്രധാനമന്ത്രിക്ക് ഗുജറാത്തിൽ വൻ സ്വീകരണം
Mail This Article
അഹമ്മദാബാദ് ∙ ഇനിയുള്ള അഞ്ചു വർഷം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും അവബോധവും ഉറപ്പാക്കും. പൊതുതിരഞ്ഞെടുപ്പിലെ വൻവിജയത്തിനുശേഷം ജന്മനാടായ ഗുജറാത്തിലെത്തിയ മോദി, അഹമ്മദാബാദിലെ റാലിയിൽ സംസാരിക്കുമ്പോഴാണു നിലപാടു വ്യക്തമാക്കിയത്.
‘ഗുജറാത്തിലെ ജനങ്ങളെ ദർശിക്കാനാണ് ഞാനിവിടെ വന്നത്. ഗുജറാത്തുകാരുടെ അനുഗ്രഹം എപ്പോഴും എനിക്കു വിശേഷപ്പെട്ടതാണ്. ഭരണവിരുദ്ധതയ്ക്കു പകരം ഭരണാനുകൂല വികാരമാണ് ഇത്തവണയുണ്ടായത്. ജനങ്ങളുടെ പോസിറ്റീവ് വോട്ടുകൾ. മുന്നൂറിലധികം സീറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും കളിയാക്കി. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു. ശക്തമായ സർക്കാർ തുടരണമെന്നു ജനം ആഗ്രഹിച്ചു. വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തമാണ്’– മോദി പറഞ്ഞു.
സൂറത്തിലെ കോച്ചിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ച സംഭവത്തിൽ മോദി ദുഃഖം രേഖപ്പെടുത്തി. സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയിൽ മോദി പൂക്കളർപ്പിച്ചു. അഹമ്മദാബാദിൽ പാർട്ടി ഓഫിസിനു പുറത്ത് പ്രധാനമന്ത്രിയെ കാണാൻ വലിയ ജനക്കൂട്ടം കാത്തുനിന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ഉൾപ്പെടെയുള്ള നേതാക്കൾ മോദിക്കൊപ്പം ഉണ്ടായിരുന്നു. റാലിക്കു ശേഷം ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി, മാതാവ് ഹീരബെന്നിന്റെ അനുഗ്രഹം വാങ്ങി.
English Summary: Prime Minister Narendra Modi meets his mother Heeraben Modi at her residence in Gandhinagar and seeks her blessings