ADVERTISEMENT

ന്യൂഡല്‍ഹി ∙ മുംബൈയില്‍ ഇരുപത്തിമൂന്നുകാരിയായ ഡോക്ടര്‍ ജീവനൊടുക്കിയത് മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഡോക്ടറുടെ അമ്മ ആരോപിച്ചു. മുംബൈ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ 22-നാണു ഡോ. പായല്‍ സല്‍മാന്‍ തട്‌വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാര്‍ തന്നെ നിരന്തരം ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നു മരണത്തിനു മുമ്പ് പായല്‍ ആരോപിച്ചിരുന്നു. ഡോ. ഹേമ അഹൂജ, ഡോ. ഭക്തി മെഹല്‍, ഡോ. അങ്കിത ഖണ്ഡില്‍വാള്‍ എന്നിവരുടെ അംഗത്വം മഹാരാഷ്ട്ര റസിഡന്റ് ഡോക്‌ടേഴ്‌സ് റദ്ദാക്കി. ഇവര്‍ മൂവരും ഇപ്പോൾ ഒളിവിലാണ്. 

പ്രതികളെന്ന് സംശയിക്കുന്ന ‍ഡോക്ടർമാർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായി  സീനിയർ പൊലീസ് ഓഫിസർ ദീപക് കുണ്ഡൽ  അറിയിച്ചു. എസ് സി, എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ഏർപ്പെടുത്തിയ ജാമ്യമില്ലാ വകുപ്പുകളും ഇവർക്കെതിരെ ചുമത്തപ്പെടും. 

നിരന്തരമായ അധിക്ഷേപങ്ങൾക്കെതിരെ തന്റെ മകൾ മാനേജുമെന്റിന് പരാതി നൽകിയിരുന്നെങ്കിലും അത് പരിഗണിക്കാൻ അവർ തയ്യാറായില്ലെന്നാണ് തട്​വിയുടെ അമ്മ പറഞ്ഞത്." എന്നോട് ഫോണിൽ സംസാരിക്കുമ്പോഴൊക്കെ ഒരു ഗോത്ര വിഭാഗത്തിൽ നിന്ന് വന്നതിനാൽ  മൂന്ന് ഡോക്ടർമാർ അവളെ ജാതീയമായി അധിക്ഷേപിക്കുന്ന കാര്യം പറയും. അവർ നിരന്തരം അവളെ  പീഡിപ്പിച്ചിരുന്നു. എന്റെ മകൾക്ക് നീതി ലഭിക്കണം", തട്​വിയുടെ അമ്മ  അബേദ പറഞ്ഞു.

എന്നാൽ അബേദയുടെ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ഈ വിഷയത്തിൽ ആരിൽനിന്നും  പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിവൈഎല്‍ നായര്‍ ആശുപത്രി ഡീൻ രമേശ് ബർമൽ പറയുന്നത്. ആശുപത്രി ഒരു റാഗിങ് വിരുദ്ധ  കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അവർ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ തട്​​വിയുടെ അമ്മ മാനേജുമെന്റിന് പരാതി നൽകിയിരുന്നെന്നും കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ തട്​​വിയുടെ ജീവനും പ്രതിചേർക്കപ്പെട്ട മൂന്ന് ‍ഡോക്ടർമാരുടെ ഭാവിയും രക്ഷിക്കാമായിരുന്നെന്ന് തട്​​വിയുടെ സഹപ്രവർത്തക പറഞ്ഞു.

English Summary : Doctor kills herself at mumbai hospital allegedly over casteist remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com