പിണറായിയുടേത് ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി: തോൽവി ചൂണ്ടിക്കാട്ടി സിപിഐ
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജന്റെ ശൈലി ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തിരഞ്ഞെടുപ്പിൽ ചര്‍ച്ചയായെന്ന് സിപിഐ എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയർന്നു. വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഇതു തടസമായെന്നും എക്സിക്യൂട്ടിവ് യോഗം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മോദി അധികാരത്തില്‍ വരാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചു. ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിക്കു കാരണമായി. അതേസമയം, ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനല്ലാതെ സർക്കാരിനു മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവൻ പ്രതികരിച്ചു.
സർക്കാരിനെതിരെ സാമുദായിക ശക്തികൾ വിശ്വാസികളെ തെരുവിലിറക്കി. ഇതു കോൺഗ്രസും ബിജെപിയും മുതലാക്കിയെന്നും മാധ്യമങ്ങളും ഇടതുപക്ഷ വിരുദ്ധത പ്രചരിപ്പിച്ചുവെന്നും വിജയരാഘവന്‍ കൊല്ലത്ത് ആരോപിച്ചു. ശൈലി മാറ്റാൻ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘എന്റെ ശൈലി എന്റെ ശൈലിയാണ്. അതിനു മാറ്റമുണ്ടാകില്ല. ആ തെറ്റിദ്ധാരണ വേണ്ട. ഞാൻ ഈ നിലയിലെത്തിയത് ഇത്രയും കാലത്തെ ഈ ശൈലിയിലൂടെയാണ്. അതെല്ലാം ഇനിയും തുടരുക തന്നെ ചെയ്യും’- ശൈലിയെക്കുറിച്ചു ചോദ്യമുയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.