ഇന്ത്യയിൽ ശുദ്ധവായുവോ വെള്ളമോ വൃത്തിയോ ഇല്ല: ആഞ്ഞടിച്ച് ട്രംപ്
Mail This Article
ലണ്ടൻ∙ ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യകാരണക്കാർ ഇന്ത്യയും ചൈനയും റഷ്യയുമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിലും ചൈനയിലും റഷ്യയിലും ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല. മലിനീകരണത്തെ കുറിച്ചോ വൃത്തിയെ പറ്റിയോ ശരിയായ അവബോധവും ഇല്ല.
ചില നഗരങ്ങളിൽ ചെന്നാൽ ശ്വസിക്കാൻ പോലും കഴിയില്ല, എന്നാൽ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇവർ തയാറാകുന്നുമില്ല– ട്രംപ് കുറ്റപ്പെടുത്തി. ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ട്രംപ് രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കും മറ്റു രാജ്യങ്ങൾക്കുമെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
യുഎസിലാണ് എറ്റവും ശുദ്ധമായ വായുവുള്ളതെന്നു ട്രംപ് വാദിച്ചു. 2017 ൽ ആഗോള താപനം നിയന്ത്രിക്കുന്നതിനു വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായുള്ള പ്രഖ്യാപനത്തിനു മുൻപും യുഎസ് പ്രസിഡന്റ് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളെയാണു കുറ്റപ്പെടുത്തിയത്.
പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നു ട്രംപ് തുറന്നടിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യുഎസ് 2017-ല്‍ ഉടമ്പടിയില്‍ നിന്നു പിന്മാറിയത്.
എലിസബത്ത് രാജ്ഞിയടക്കം പതിനഞ്ച് ലോക നേതാക്കൾ പങ്കെടുത്ത ഡി-ഡെ ലാൻഡിംങ്ങിന്റെ 75-ാം വാർഷികത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ എത്തിയതായിരുന്നു ട്രംപ്. മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ട്രംപ് മടങ്ങി. നാസി ജർമനിയുടെ പക്കൽനിന്നും ഫ്രാൻസ് ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ യൂറോപ്പിനെ മോചിപ്പിക്കാൻ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ സഖ്യരാഷ്ട്രങ്ങൾ സംയുക്തമായി 1944 ജൂൺ ഒന്നിന് ആരംഭിച്ച ബഹുമുഖ ആക്രമണമാണ് ഡി-ഡെ ലാൻഡിംങ് എന്ന പേരിൽ അറിയപ്പെടുന്നത്.
English Summary: Trump Blames India, China for Pollution, Says US Has the Cleanest Climate