ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിൽനിന്ന് ഇസ്‍ലാമിക് സ്റ്റേറ്റിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു കടന്ന മലയാളി യുവാവിന്‌ തിരികെ വരണമെന്ന് ആഗ്രഹം. സിറിയയിൽ ഐഎസിന്റെ സാന്നിധ്യം ഇല്ലാതായതോടെ അവിടെ കടുത്ത ദാരിദ്ര്യമാണെന്നും ആഹാരത്തിനു വേണ്ടിയുള്ള കഷ്ടപ്പാടിലാണെന്നും യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കാസർകോട്ടെ എളമ്പച്ചി സ്വദേശി ഫിറോസ് (25) എന്ന ഫിറോസ്ഖാനാണ് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. 2016 ജൂണിലാണ് ഫിറോസ് അടക്കമുള്ള സംഘം ഐഎസിൽ ചേരാനായി നാടുവിട്ടത്. വലിയൊരു സംഘം അഫ്ഗാനിസ്ഥാനിലേക്കു കടന്നപ്പോൾ ഫിറോസ് സിറിയയിലേക്കു പോകുകയായിരുന്നു.

കഴിഞ്ഞ മാസമാണ് ഫിറോസ് വീട്ടിലേക്കു വിളിച്ചത്. അമ്മ ഹബീബയോടു സംസാരിച്ച അവൻ, തിരികെ വന്നു കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചു. സിറിയയിൽ യുഎസിന്റെ ആക്രമണത്തിൽ ഐഎസ് നാമാവശേഷമായതിനു പിന്നാലെയായിരുന്നു ഫോൺ സന്ദേശം. തങ്ങൾ വല്ലാത്തൊരു അവസ്ഥയിലാണെന്നും പട്ടിണിയാൽ വലയുകയാണെന്നും ഫിറോസ് അമ്മയോട് പറഞ്ഞുവെന്ന് അടുത്ത ബന്ധു പറഞ്ഞു.

മലേഷ്യയിൽനിന്നുള്ള ഒരു യുവതിയുമായി ഐഎസ് തന്റെ വിവാഹം നടത്തിയിരുന്നതായും പിന്നീട് അവർ ഉപേക്ഷിച്ചു പോയതായും ഫിറോസ് പറഞ്ഞു. തിരികെ വീട്ടിലെത്തിയാൽ ഉണ്ടാകാവുന്ന കേസുകളെക്കുറിച്ചും അന്വേഷിച്ചിരുന്നു. കീഴടങ്ങണമെന്ന ആഗ്രഹം അവൻ പ്രകടിപ്പിച്ചെങ്കിലും എവിടെ, എങ്ങനെ എന്നുള്ള വിവരങ്ങളൊന്നും അറിയില്ല. അന്നത്തെ ഫോൺ വിളിക്കുശേഷം മറ്റൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും ബന്ധു പറഞ്ഞു.

ഫിറോസിന്റെ ഫോൺ വിളിയെക്കുറിച്ച് അറിയാമെന്നും അവർ നിരീക്ഷണത്തിലാണെന്നും സുരക്ഷാ ഏജൻസി അറിയിച്ചു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഐഎസിൽ ചേരാനും ഭീകരപ്രവൃത്തികളിൽ ഏർപ്പെടാനും അയാൾ പ്രേരിപ്പിച്ചിരുന്നു. കാസർകോട് ഐഎസ് മൊഡ്യൂൾ കേസിലെ പ്രതിയാണ് ഫിറോസെന്നും സുരക്ഷാ ഏജൻസി വ്യക്തമാക്കി. കണ്ണൂരിൽനിന്ന് ഒട്ടേറെപ്പരാണ് ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്കു പോയത്. സ്ത്രീയടക്കം ഏകദേശം 35 ഓളം പേർ പോയിട്ടുണ്ടെന്നും അവരിൽ അധികം പേരും മരിച്ചിരിക്കാമെന്നും ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.

English Summary: Poverty intensifies Islamic State man from Kerala tells family he wants to return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com