‘വിശ്വാസി വോട്ട്’ തിരികെ കൊണ്ടുവരണം: കേരള ഘടകത്തോട് സിപിഎം േകന്ദ്രകമ്മിറ്റി
Mail This Article
ന്യൂഡൽഹി ∙ ശബരിമല വിഷയത്തില്‍ നഷ്ടമായ വിശ്വാസിവോട്ട് തിരികെ കൊണ്ടുവരാന്‍ സിപിഎം േകന്ദ്രകമ്മിറ്റി നിര്‍ദേശം. ഇതിന് ആവശ്യമായ നടപടികള്‍ കേരള ഘടകത്തിനു തീരുമാനിക്കാം. കേരളത്തില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ നഷ്ടമായെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. തോല്‍വി മറികടക്കാന്‍ 11 ഇന കര്‍മപരിപാടിക്കു രൂപം നല്‍കി. നിലവിലെ രാഷ്ട്രീയ അടവുനയവുമായി മുന്നോട്ടുപോകും. പി.ആര്‍.നടരാജനെ സിപിഎം ലോക്സഭാ കക്ഷി നേതാവായി നിശ്ചയിച്ചു.
ജനകീയ അടിത്തറ വീണ്ടെടുക്കാനാണു കർമപരിപാടി ആവിഷ്കരിക്കുന്നത്. നഷ്ടമായ വോട്ട് ബാങ്ക് തിരിച്ചു പിടിക്കുക എന്നതാണു പ്രധാന ലക്ഷ്യം. പാർട്ടി കടുത്ത സാമ്പത്തിക പരാധീനത നേരിടുന്നതായി ബംഗാൾ ഘടകം കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ എതിരാളികളെ നേരിടാൻ തക്ക സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ലെന്നും ബംഗാൾ ഘടകം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലടക്കം കനത്ത പരാജയമാണു സിപിഎമ്മിനു നേരിടേണ്ടി വന്നത്. ബംഗാളിലും ത്രിപുരയിലും കനത്ത തോൽവി ഏറ്റുവാങ്ങി.
ഇതിനിടെ സിപിഎം സംസ്ഥാന ഘടകത്തിനെതിരെ വിമർശനമുയർത്തി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ കേന്ദ്രകമ്മിറ്റിക്കു കത്തു നൽകി. വ്യക്തികേന്ദ്രീകൃതമായ വിലയിരുത്തലല്ലാതെ വസ്തുനിഷ്ഠമായ വിലയിരുത്തൽ നടത്തണം. എന്തുകൊണ്ട് തിരിച്ചടിയേറ്റുവെന്നു സത്യസന്ധമായി പരിശോധന നടത്തണമെന്നും തൊടുന്യായം കണ്ടെത്തുന്നതിലേക്കു വിശകലനം പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
English Summary: CPM Central Committee on Lok Sabha Election failure in Kerala