ADVERTISEMENT

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതായിരുന്നു കഠ്‌വ പീഡനം. പെൺകുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതു തന്റെ മകനെ രക്ഷിക്കാനായിരുന്നെന്നു പ്രധാന പ്രതികളിലൊരാളായ സാഞ്ചിറാം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ജനുവരി പത്തിനാണു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. പ്രായപൂർത്തിയാകാത്ത മരുമകനും മകൻ വിശാലും പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതായി സാഞ്ചിറാം അറിയുന്നതു പതിമൂന്നിനാണ്. മകനെ രക്ഷിക്കാനും കൂടുതൽ പ്രശ്നം ഒഴിവാക്കാനും പെൺകുട്ടിയെ കൊല്ലാൻ ‌തീരുമാനിച്ചു. പെൺകുട്ടി ഉൾപ്പെടുന്ന ബഖർവാല നാടോടികളെ പേടിപ്പിച്ചോടിക്കാൻ ഇതു കൂടുതൽ സഹായിക്കുമെന്നും ഇയാൾ കരുതി.

പതിമൂന്നിനു രാത്രി സാഞ്ചിറാമിന്റെ മരുമകനും മകൻ വിശാലും കൂട്ടുകാരൻ മന്നുവും ചേർന്നു പെൺകുട്ടിയെ, സൂക്ഷിച്ചിരുന്ന അമ്പലത്തിൽനിന്നു പുറത്തു കൊണ്ടു വന്നു. ശേഷമെത്തിയ സ്പെഷൽ പൊലീസ് ഓഫിസർ ദീപക് ഖജൂരിയ, പെൺകുട്ടിയെ കൊലപ്പെടുത്തുന്നതിനു മുൻപ് ഒരിക്കൽ കൂടി മാനഭംഗപ്പെടുത്തി. മൃതദേഹം സമീപത്തെ കനാലിൽ ഉപേക്ഷിക്കാനായിരുന്നു പരിപാടി. എന്നാൽ സമയത്തിനു വാഹനം കിട്ടിയില്ല. അതിനാൽ സാഞ്ചിറാമിന്റെ മരുമകൻ, വിശാൽ, ഖജൂരിയ, മന്നു എന്നിവർ ചേർന്നു മൃതദേഹം തിരികെ അമ്പലത്തിൽ കൊണ്ടുവന്നതായി കുറ്റപത്രത്തിൽ പറയുന്നു.

സുഹൃത്തിനോടു കാറുമായി എത്താൻ പറഞ്ഞെങ്കിലും സഹകരിച്ചില്ല. അതിനാൽ മൃതദേഹം കാട്ടിലുപേക്ഷിക്കാൻ സാഞ്ചിറാം നിർദേശിച്ചു. തുടർന്നു പ്രായപൂർത്തിയാകാത്ത മരുമകനോട്, പൊലീസിനു മുന്നിൽ കുറ്റം സമ്മതിക്കാൻ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു നൽകി. വിശാലിന്റെ പേരു പറയരുതെന്നും ഓർമിപ്പിച്ചു. അങ്ങനെ മരുമകൻ പൊലീസ് സൂപ്രണ്ടിന്റെ അടുത്തു ചെന്നു കുറ്റം സമ്മതിച്ചു.

എന്നാൽ, കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്കു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജാമ്യം നിഷേധിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചയുടൻ തന്നെ ഈ പ്രതിയുടെ അഭിഭാഷകൻ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. പ്രായത്തിന്റെ ആനുകൂല്യം തേടിയാണു ഹർജി സമർപ്പിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിലും മാനഭംഗപ്പെടുത്തിയതിലും കൊലപ്പെടുത്തിയതിലും ഈ പ്രതിക്കു മുഖ്യപങ്കുണ്ടെന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ഇവർ നരാധമന്മാർ

ജമ്മുവിലെ കഠ്‌വയിൽ എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികൾക്ക് സംഭവത്തിലുള്ള പങ്കിനെക്കുറിച്ച് കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.

സാഞ്ചിറാം: അറുപതുകാരൻ.  റവന്യുവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബഖർവാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി സംഭവങ്ങൾ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ മുടക്കി.

പതിനഞ്ചുകാരൻ: സമീപത്തെ സ്കൂളിലെ പ്യൂണിന്റെ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽനിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

പർവേഷ് കുമാർ: പതിനഞ്ചുകാരന്റെ സഹായി. പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.

ദീപക് ഖജൂരിയ: സ്പെഷൽ പൊലീസ് ഓഫിസർ. മാനസിക വിഭ്രാന്തിയുള്ളവർക്കു നൽകുന്ന ഗുളിക വാങ്ങി പെൺകുട്ടിക്കു ബലംപ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുൻപ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.

വിശാൽ ജംഗോത്ര: സാഞ്ചിറാമിന്റെ മകൻ. യുപിയിലെ മീററ്റിൽ ബിഎസ്‌സി വിദ്യാർഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റിൽനിന്ന് കഠ്‌വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകയ്യെടുത്തു.

തിലക് രാജ്: ഹെഡ് കോൺസ്റ്റബിൾ. കേസ് ഒതുക്കുന്നതിനു സാഞ്ചിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാഞ്ചിറാമിൽനിന്നു കൈപ്പറ്റി.

സുരീന്ദർ കുമാർ: സ്പെഷൽ പൊലീസ് ഓഫീസർ. മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. േദവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

ആനന്ദ് ദത്ത: ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ. കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങിനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചുലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com