ADVERTISEMENT

പഠാന്‍കോട്ട്∙ രാജ്യത്തെ ഞെട്ടിച്ച കഠ്‌വ പീഡനക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ രണ്ടു കാര്യങ്ങൾ പരിഗണിച്ചാണ് കോടതി ആറ് പ്രതികളിൽ മൂന്നുപേർക്കു ജീവപര്യന്തം തടവ് വിധിച്ചത്. 

പ്രതികൾ ഇതിനു മുൻപ് ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടില്ലെന്നും ഇതോടൊപ്പം ഇവർക്ക് മനംമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയ കോടതി പരാമാവധി ശിക്ഷ നൽകാൻ മടിച്ചു. ശിക്ഷാവിധി തൃപ്തികരമല്ലെന്നും അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി.

കേസിൽ മുഖ്യ പ്രതിയും പെണ്‍കുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിലെ പൂജാരിയുമായ സഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയില്‍ പരീക്ഷയെഴുതുകയായിരുന്നെന്ന് വിശാല്‍ വാദിച്ചിരുന്നു. ഇതിന് തെളിവുകളും ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശാലിനെ വെറുതെ വിട്ടത്.

കഠ്‌വയിൽ ലൈംഗികമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടി ഏറെ ധൈര്യവതിയായിരുന്നുവെന്നു പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. മക്കൾ നഷ്ടപ്പെട്ട ഇദ്ദേഹത്തിനൊപ്പമായിരുന്നു െകാല്ലപ്പെട്ട പെൺകുട്ടി താമസിച്ചിരുന്നത്. വർഷങ്ങൾക്കു മുൻപ് ഒരു അപകടത്തിലാണ് പെൺകുട്ടിയുടെ അമ്മാവന് കുടുംബത്തെ നഷ്ടപ്പെട്ടത്.

‘‘അവളെ കിട്ടിയപ്പോള്‍ എനിക്ക് കിട്ടിയത് ഒരു പുതിയ ജീവിതമായിരുന്നു. ജീവിതത്തിനൊരു അര്‍ത്ഥം കൈവന്നതായിരുന്നു.ഒരുപക്ഷേ അവള്‍ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നെങ്കില്‍ ഈ ഭീകരവിധി അനുഭവിക്കേണ്ടി വരില്ലായിരുന്നു.’’ – പെൺകുട്ടിയുടെ വളർത്തച്ഛനായ അമ്മാവൻ പറയുന്നു. 

‘‘നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച് സഹോദരൻ എപ്പോഴും സംസാരിക്കുമായിരുന്നു. ആ വേദന കാണാൻ കഴിയാത്തതു കൊണ്ടാണ് എന്റെ മകളെ അദ്ദേഹത്തെ എൽപ്പിച്ചത്.’’ – കഠ്‌വയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ പറയുന്നു. 

2018 ജനുവരി 10 നാണ്   എട്ടുവയസുകാരിയെ കഠ്‍വയില്‍ നിന്ന് കാണാതാവുന്നത്. ഒരാഴ്ചക്ക് ശേഷം ജനുവരി പതിനേഴിന് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. ജനുവരി 23 ന് കേസ് സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരക്രൃത്യത്തിന്‍റെ ചുരുളഴിയുന്നത്. 

എട്ടുപേരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ഏപ്രില്‍ ഒമ്പതിന്  കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ പതിനാറിന് വിചാരണ ആരംഭിച്ചുവെങ്കിലും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ക്രൈംബ്രാഞ്ച് അധികൃതരെ അഭിഭാഷകര്‍ കോടതി പരിസരത്തു വച്ച് തടഞ്ഞു. തുടർന്ന് വിചാരണ ജമ്മു കശ്മീരിനു പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചു.

കേസ് പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റി മേയ് ഏഴിന് സുപ്രീകോടതി ഉത്തരവിട്ടു.  സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം കഴിഞ്ഞ ജൂണ്‍ മുതല്‍ അതിവേഗതയിലാണ് വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയാക്കിയത്. 275 തവണ കോടതിയിൽ വാദം നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 

2019 ജൂണ്‍ മൂന്നിന് കേസില്‍ വാദം പൂര്‍ത്തിയായി. കശ്മീരിൽ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കേസ് കാരണമായി. കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ചൗധരിലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നീ രണ്ട് മന്ത്രിമാരെ ബിജെപി പുറത്താക്കിയിരുന്നു.

English Summary: Kathua rape-murder case: Three get life imprisonment 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com