കാറോടിച്ചിരുന്നത് അർജുൻ തന്നെ; തെളിവായി കൂടുതൽ സാക്ഷിമൊഴികൾ
Mail This Article
കൊച്ചി∙ അപകട സമയത്ത് ബാലഭാസ്കറിന്റെ കാറോടിച്ചിരുന്നത് അര്‍ജുനാണെന്ന് കൂടുതല്‍ സാക്ഷികള്‍. കെഎസ്ആർടിസി ബസ് ഡ്രൈവർ അജി നൽകിയതിന് വിരുദ്ധമായ മൊഴിയാണ് കൊല്ലം പള്ളിമുക്കിലെ ജൂസ് കടയില്‍ ബാലഭാസ്കറിനൊപ്പം ജൂസ് കഴിച്ച ചവറ തെക്കുംഭാഗം സ്വദേശികളായ മൂന്നു യുവാക്കള്‍ ക്രൈംബ്രാഞ്ചിന് നല്‍കിയത്. ജൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് അര്‍ജുനായിരുന്നെന്നാണ് യുവാക്കളുടെ മൊഴി. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ വ്യക്തമാക്കി.
ബാലഭാസ്കറിന്റേത് ഡ്രൈവര്‍ ഉറങ്ങിപ്പോയപ്പോൾ ഉണ്ടായ അപകടമാകാമെന്നാണ് അപകടം നേരില്‍ കണ്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. ഡ്രൈവിങ് സീറ്റില്‍ കണ്ടത് ബാലഭാസ്കറിനെയാണെന്ന് ആവര്‍ത്തിച്ചെങ്കിലും ബാലഭാസ്കറിനെ മുന്‍പൊരിക്കലും അറിയില്ലായിരുവെന്നാണ് അജിയുടെ മൊഴി.
അജിയെ വീണ്ടും ചോദ്യംചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്:
ആറ്റിങ്ങലില്‍ വച്ച് ബാലഭാസ്കറിന്റെ കാര്‍ അജി ഓടിച്ചിരുന്ന ബസിനെ മറി കടന്നു. അതിന്റെ മുന്നിലായി മറ്റൊരു വെള്ള കാറുമുണ്ടായിരുന്നു. അപകടസ്ഥലത്തിന് അരകിലോമീറ്റര്‍ മുന്‍പ് ഒരു കണ്ടെയ്നര്‍ ലോറിയെ ഈ മൂന്ന് വാഹനങ്ങളും മറികടന്നു. അതിന് ശേഷം വെള്ളക്കാർ മുന്നോട്ട് പോയെങ്കിലും ബാലഭാസ്കറിന്റെ കാര്‍ ഇടത് വശത്ത് നിന്നു വലത്തേക്ക് തെന്നിമാറി മരത്തിലിടിച്ച് കയറി. അപകടത്തിനു ശേഷം ഡ്രൈവിങ് സീറ്റില്‍ കണ്ടത് ബാലഭാസ്കറെയാണെന്നും അജി ആവര്‍ത്തിക്കുന്നു.
അതേസമയം ബാലഭാസ്കര്‍, പ്രകാശ് തമ്പി, വിഷ്ണു, പാലക്കാട്ടെ പൂന്തോട്ടം കുടുംബം എന്നിവരുടെ ബാങ്ക് നിക്ഷേപങ്ങളുടെയും വസ്തുവകകളുടെയും വിവരം തേടി ബാങ്കുകള്‍ക്കും കലക്ടര്‍മാര്‍ക്കും കത്ത് നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.