ADVERTISEMENT

വാഷിങ്ടൻ ∙  ഹാര്‍ലി ഡേവിഡ്സൺ ഉൾപ്പെടെയുള്ള അമേരിക്കന്‍ ബൈക്കുകൾക്കു വൻ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതുമായി ബന്ധപ്പെട്ട്  ഇന്ത്യയെ ‘ചുങ്ക രാജാവ്’ എന്ന പരിഹസിച്ച യുഎസ്  പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ സ്വരം കടുപ്പിക്കുന്നു. അമേരിക്കന്‍ മോട്ടോർ സൈക്കിളിന് ഇന്ത്യ 100 ശതമാനം ചുങ്കം ചുമത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ സമ്മര്‍ദ്ദം കാരണം ഇത് പകുതിയായി കുറച്ചു. പകുതിയായി കുറച്ചാല്‍ പോരാ, മുഴുവന്‍ നികുതിയും എടുത്തുകളയണം എന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഒരൊറ്റ ഫോൺ സംഭാഷണത്തിലാണ് യുഎസ് മോട്ടോർ സൈക്കിളുകൾക്കുള്ള ഇറക്കുമതിചുങ്കം 50% കുറച്ചത്. ‘ഞാൻ മോദിയുമായി സംസാരിച്ചു ഇറക്കുമതി ചുങ്കം എടുത്തുകളയണമെന്നു ആവശ്യപ്പെട്ടു. 50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നു യുഎസിലേക്ക് ആയിരക്കണക്കിന് ബൈക്കുകളാണ് ഒരു നികുതിയുമില്ലാതെ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കന്‍ മോട്ടോര്‍ സൈക്കിളിന് നികുതി പൂര്‍ണമായും എടുത്തുകളയണമെന്ന യുഎസ് ആവശ്യത്തോട് ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു മോദിയുടെ മറുപടി’– ട്രംപ് പറഞ്ഞു. 

സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. രാജ്യാന്തര മാധ്യമങ്ങൾ വലിയ പ്രധാന്യത്തോടെ ട്രംപിന്റെ പ്രതികരണം നൽകുകയും ചെയ്‌തു.

ഗാട്ട് കരാർ (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ്) അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു യുഎസിൽ നികുതിയില്ല. ജിഎസ്പി പ്രകാരമാണിത്. എന്നാൽ ഇന്ത്യ 20 ശതമാനത്തിൽ കൂടുതൽ ഇറക്കുമതിചുങ്കം  യുഎസിൽ നിന്നു എല്ലാ ഉത്പന്നങ്ങൾക്കും ഈടാക്കുന്നുണ്ട്. ഈ വ്യത്യാസം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നു ട്രംപ് പറയുന്നു.

ഇന്ത്യയിൽ നിന്ന് നയാപൈസ ഇറക്കുമതിചുങ്കം വാങ്ങാതെയാണ് അവരുടെ  മൊട്ടോർ സൈക്കിൾ ഇവിടെ വിറ്റഴിക്കുന്നത്. യുഎസ് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ വിറ്റഴിക്കണമെങ്കിൽ 100% ഇറക്കുമതിചുങ്കം നൽകണം, ഇരട്ടനീതിയാണ് ഇത്– ട്രംപ് പറയുന്നു. കഴിഞ്ഞ മാർച്ചിൽ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സൺ  ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കുത്തനെ കുറച്ചിരുന്നു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഹൈ പവര്‍ ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനത്തോളം കേന്ദ്രസര്‍ക്കാര്‍ കുറച്ചതിനു പിന്നാലെയാണ് വില കുത്തനെ കുറച്ചത്. 

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറൻസസ്’ (ജിഎസ്പി) പട്ടികയിൽനിന്നു  ഇന്ത്യയെ പുറത്താക്കാൻ യുഎസ് തീരുമാനിച്ചത്. ജിഎസ്പി ഉടമ്പടിയുടെ ഏറ്റവുമധികം ഗുണം  നേടുന്ന രാജ്യമായിട്ടും ഇന്ത്യ യുഎസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്നു എന്നത് യുഎസിനു കാലങ്ങളായി ഉണ്ടായിരുന്ന പരാതിയാണ്. 

യുഎസിൽ എഴുപതുകൾ മുതൽ നിലവിലുള്ളതാണ് വികസ്വര രാജ്യങ്ങൾക്കുള്ള മുന്‍ഗണനാപ്പട്ടിക. വികസ്വര രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ മുന്‍ഗണന നല്‍കുമ്പോള്‍ പകരമായി ഈ രാജ്യങ്ങൾ അവരുടെ വിപണി അമേരിക്കൻ കമ്പനികൾക്കു തുറന്നു കൊടുക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണമായതും ജിഎസ്പി പട്ടികയിൽ നിന്നു ഇന്ത്യയ്ക്കു പുറത്തേക്കുള്ള വഴി കാട്ടിയതും. 

Narendra Modi Donald Trump
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി,യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഞങ്ങൾ വിഡ്ഢികളല്ല, എല്ലാ കാലവും നിങ്ങൾക്കു ഞങ്ങളെ പറ്റിക്കാനാവില്ല, യുഎസിൽ നിന്നു ഔദാര്യങ്ങളും ആനുകൂല്യങ്ങളും പറ്റാൻ നിരയായി നിൽക്കുന്ന രാജ്യങ്ങൾ തന്നെ സ്വന്തം കാര്യം വരുമ്പോൾ യുഎസിനോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും ട്രംപ് നേരത്തെ വിമർശിച്ചിരുന്നു. ചൈനയ്ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണു ട്രംപ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്. 

ഹാര്‍ലി ഡേവിഡ്സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ഇറക്കുമതി തീരുവ വളരെ കൂടുതലാണെന്നും ഇന്ത്യയിൽ നിന്നു യുഎസിലേക്ക് ആയിരക്കണക്കിന് ബൈക്കുകൾ ഒരു നികുതിയുമില്ലാതെ വിൽക്കുന്നുവെന്നു കാലങ്ങളായി ട്രംപ് ഉന്നയിക്കുന്ന പരാതിയാണ്.

എന്നാൽ ട്രംപിന്റെ വാദം പലതും  വസ്തുതകളുമായി യോജിക്കുന്നതെല്ലെന്നു വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു.  ഹാര്‍ലി ഡേവിഡ്സൺ ഇന്ത്യയിൽ പ്രതിവർഷം വിൽക്കുന്ന ഏതാണ്ട് 4500 ബൈക്കുകളിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിൽ അസംബിൾ ചെയ്യുന്നവയോ ഏതാണ്ട് പൂർണമായും ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിച്ച് നിർമിക്കുന്നവയോ ആണ്. 

വിദേശത്തു പൂർണമായും നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്കു മാത്രമാണ് 50% ഇറക്കുമതി നികുതി. ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്സൺ ഫാക്ടറിയിൽ നിന്നു പുറത്തുവരുന്ന ബൈക്കുകൾക്ക് ഇത്രയും ഉയർന്ന നികുതിയില്ല. ഇന്ത്യയിൽ നിന്നു ‘ആയിരക്കണക്കിന്’ ബൈക്കുകൾ യുഎസിലേക്ക് കയറ്റിയയ്ക്കുന്നില്ലെന്നും റോയൽ എൻഫീൽഡ് ആയിരത്തോളം ബൈക്കുകൾ വിൽക്കുന്നതു മാത്രമാണ് കയറ്റുമതി എന്നു പറയാവുന്ന വ്യാപാരമെന്നും യുഎസ് പത്രം വാഷിങ്ടൻ പോസ്റ്റ് അടക്കം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 

English Summary: Donald Trump Says India's 50% Tariff On US Motorcycles Unacceptable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com