ADVERTISEMENT

തൃശൂർ∙ ബാലഭാസ്കറും കുടുംബവും തൃശൂരില്‍ മുറിയെടുത്തിട്ടും രാത്രി തങ്ങാതെ തിരിച്ചുവന്നത് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയാകുന്നു. രാത്രിയാത്ര ആരുടെയെങ്കിലും പ്രേരണയില്‍ പെട്ടെന്ന് തീരുമാനിച്ചതല്ലെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിൽ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തത് ബാലഭാസ്കര്‍ തന്നെയാണെന്നും കണ്ടെത്തി.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ പൂജയ്ക്കുശേഷം മടങ്ങുംവഴിയാണു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരികെ പോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി. അതിനാല്‍ ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചതെന്നും കണ്ടെത്തി. അതുകൊണ്ട് തന്നെ തൃശൂരില്‍ താമസിക്കാനുള്ള തീരുമാനം ഒഴിവാക്കി രാത്രിയാത്ര പെട്ടെന്നു തീരുമാനിച്ചതാണെന്ന സംശയം നിലനില്‍ക്കില്ല.

അതോടൊപ്പം പാലക്കാട് പൂന്തോട്ടം കുടുംബത്തിന് വേണ്ടി നടത്തിയ പൂജയിലാണ് ഇവര്‍ പങ്കെടുത്തതെന്നും സംശയമുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ പേരില്‍ ബാലഭാസ്കര്‍ ബുക്ക് ചെയ്തതായിരുന്നു പൂജ. മൂന്ന് ദിവസത്തെ പൂജയാണങ്കിലും അവസാനദിവസം മാത്രമാണ് ബാലഭാസ്കറും കുടുംബവും പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു. യാത്ര സംബന്ധിച്ച ദുരൂഹതകള്‍ നീക്കുന്നതിന്റെ ഭാഗമായിട്ടാണു ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്തിലുള്ള തെളിവെടുപ്പിലെ നിര്‍ണായക കണ്ടെത്തലുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com