ബംഗാളിൽ ബിജെപി റാലിയിൽ സംഘർഷം; പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി
Mail This Article
കൊൽക്കത്ത ∙ ബംഗാളിലെ ലാൽ ബസാറിൽ പൊലീസ് ആസ്ഥാനത്തക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. മാർച്ചു നടത്തിയ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പിരിഞ്ഞു പോകാൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രകടനം തുടർന്നപ്പോഴാണ് പൊലീസ് ലാത്തി വീശിയത്.
തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ നിരവധി ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് നൂറോളം വരുന്ന പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. മമതാ ബാനർജി സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധമായതിനാൽ ബാരിക്കേഡുകൾ തകർക്കാനുള്ള സാധ്യത പൊലീസ് നേരത്തെ കണക്കുകൂട്ടിയിരുന്നു.
മമതാ ബാനർജി കാരണമാണ് ബംഗാളിൽ അക്രമങ്ങൾ അരങ്ങേറുന്നതെന്നും അനാവശ്യ പ്രസ്താവനകൾ നടത്തുന്നത് മമത ഒഴിവാക്കണമെന്നും ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർജിയ പറഞ്ഞു. ബിജെപി രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാൽ ബംഗാളിൽ മാത്രമാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. അതിനു കാരണം മമതയാണ്, വിജയവർജിയ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി–തൃണമൂൽ സംഘർഷം തുടരുകയാണ്. ഇരുവിഭാഗത്തിൽ നിന്നും നിരവധി പ്രവർത്തകരാണ് ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത്. രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിശദീകരിക്കാൻ ബംഗാൾ ഗവർണർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary : BJP Workers Lathicharged In Clash With Cops During Kolkata Protest March