നിപ്പ: യുവാവിന്റെ നിലയിൽ പുരോഗതി; 3 പേർ കൂടി ഐസൊലേഷന്‍ വാര്‍ഡിൽ
Mail This Article
കൊച്ചി ∙ നിപ്പ ബാധിതനായി ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ. മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റ് അഞ്ച് രോഗികളില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്തു. പുതിയതായി മൂന്നു പേരെ പ്രവേശിപ്പിച്ചു ഇവരുടെ രക്തസാംപിളുകൾ പരിശോധിക്കും. ഇതോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള രോഗികളുടെ എണ്ണം ആറായി. എറണാകുളം മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച പരിശോധിച്ച 10 സാംപിളുകളുടെയും ഫലം നെഗറ്റീവാണ്
നിപ്പ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരാളെക്കൂടി ബുധനാഴ്ച നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ എണ്ണം 330 ആയി. ഇവരിൽ ആർക്കും തന്നെ രോഗലക്ഷണമില്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണ കാലാവധി പൂര്‍ത്തീകരിക്കുന്ന 33 പേരെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കും. സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ രോഗലക്ഷണം പ്രകടമാകാന്‍ എന്തെങ്കിലും സാധ്യത ഉണ്ടായിരുന്ന ഒമ്പതു പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
ജില്ലയിലെ മരണങ്ങൾ പരിശോധിച്ചു
കഴിഞ്ഞ മാസം ജില്ലയില്‍ സംഭവിച്ച 1798 മരണങ്ങളില്‍ 1689 എണ്ണത്തിന്റെയും രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി. നിപ്പ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നറിയുന്നതിനായിരുന്നു പരിശോധന. എന്നാൽ സംശയാസ്പദമായ ഒരു മരണവും കണ്ടെത്താനായില്ല.
ജില്ലയിലെ 78 സ്വകാര്യ ആശുപത്രികളില്‍ മേയിൽ നടന്ന മരണങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ആരോഗ്യ വിദഗ്ധര്‍ നാല് മെഡിക്കല്‍ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.