ലങ്കൻ സ്ഫോടനം: കോയമ്പത്തൂരില്‍ ഏഴിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്; 4 അറസ്റ്റ്
Mail This Article
ചെന്നൈ∙ ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഏഴിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. നാലു പേരെ അറസ്റ്റ് ചെയ്തു. ലങ്കന്‍ സ്ഫോടനത്തിന്റെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് പരിശോധന നടത്തുന്നത്. ഉക്കടം, അമ്പു നഗര്‍, കുണിയമുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ്.
ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചില യുവാക്കളുടെ വീടുകളിലാണു പരിശോധന. കോയമ്പത്തൂരില്‍ പുതുരായി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തുന്നത്. കോയമ്പത്തൂര്‍ മൊഡ്യൂളിന്റെ നേതാവ്, ശ്രീലങ്ക സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ സഹ്റാന്‍ ഹാഷിമിന്റെ ഫെയ്സ്ബുക്ക് സുഹൃത്താണ്.
ഉക്കടത്തെ അസറുദ്ദീന് പോത്തനൂരില്‍ സദ്ദാം അക്രം സിദ്ധ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ ഇരുപത്തിയെട്ടിന് തമിഴ്നാട്ടിലെയും കേരളത്തിലെയും ഹൈദരാബാദിലെയും വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. പാലക്കാട്ടും കാസര്‍കോട് വിദ്യാനഗറിലുമായിരുന്നു അന്നു പരിശോധന നടത്തിയിരുന്നത്. ശ്രീലങ്കന്‍ സ്ഫോടനത്തിലെ പ്രതികള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയിരുന്നു.