ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ മൂന്നു ദിവസത്തെ മുന്നേറ്റങ്ങൾക്കു ശേഷം ഇന്നു തുടക്കം മുതൽ തന്നെ ഇന്ത്യൻ വിപണിയിൽ വിൽപന സമ്മർദമാണ് കാണുന്നത്. ഇന്നലെ 11965.60ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്നു രാവിലെ 11962.45ൽ നേരിയ ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്.

തുടർന്ന് ഇതിനു മുകളിലേയ്ക്ക് ഒരു തവണ പോലും നില മെച്ചപ്പെടുത്താൻ നിഫ്റ്റിക്ക് സാധിച്ചില്ലെന്നു മാത്രമല്ല, 11876.85 വരെ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. സെൻസെക്സാകട്ടെ ഇന്ന് 39974.18ൽ വ്യാപാരം ആരംഭിച്ചെങ്കിലും ഇടിവ് പ്രവണതയിൽ തന്നെ തുടരുകയാണ്. ഇന്ന് നിഫ്റ്റിക്ക് 11830 ഒരു പ്രധാനപ്പെട്ട സപ്പോർട്ടായിരിക്കും. അതുപോലെ മുകളിലേയ്ക്ക് 11920 ലവലിൽ വിപണി റെസിസ്റ്റൻസ് നേരിടാൻ സാധ്യതയുണ്ടെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. 

വിപണിയിൽ നിന്നുള്ള പ്രധാന സൂചനകൾ:

∙ പല സ്റ്റോക്കുകളുടെയും കാര്യത്തിൽ നെഗറ്റീവ് വാർത്തകൾ വിപണിയിൽ നിലനിൽക്കുന്നുണ്ട്. അനിൽ അംബാനി ഗ്രൂപ്സ് സ്റ്റോക്സ്, യെസ് ബാങ്ക്, ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ്, ഡിഎച്ച്എഫ്എൽ തുടങ്ങിയ കമ്പനികളുടെയെല്ലാം നെഗറ്റീവ് വാർത്തകൾ വിപണിയുടെ പൊതുവായ സെന്റിമെന്റ്സിനെ ബാധിക്കുന്നുണ്ട്. 

∙ ഇന്ന് മിക്കവാറും എല്ലാ സെക്ടറുകളിലും വിൽപന സമ്മർദമുണ്ട്. എന്നാൽ മെറ്റൽ ഓഹരികളിൽ നേരിയ മുന്നേറ്റം പ്രകടമാണ്. 

∙ പ്രധാനമായും ഐടി, ഫാർമ, ഓട്ടോ, ബാങ്കിങ് മേഖലകളിലുള്ള ഓഹരികളിലാണ് കൂടുതൽ വിൽപന കാണുന്നത്. 

∙ ആഗോള തലത്തിലും ഇന്ന് കാര്യമായ പോസിറ്റീവ് വാർത്തകൾ ഇല്ല. തുടർച്ചയായ ആറു ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്നലെ യുഎസിന്റെ ഡൗജോൺസ് സൂചിക നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

∙ ഏഷ്യൻ വിപണികളിലും ഒരു പ്രവണത പ്രകടമാകുന്നില്ല. പൊതുവേ നെഗറ്റീവ് സെന്റിമെന്റാണ് കാണാൻ സാധിക്കുന്നത്. 

∙ ഇനി വിപണി പ്രതീക്ഷിക്കുന്നത് യുഎസ്, ചൈന വ്യാപാര യുദ്ധം സംബന്ധിച്ച് ഈ മാസം അവസാനം നടക്കുന്ന ജി5 സമ്മിറ്റിൽ തീരുമാനം ആകും എന്നുള്ളതാണ്. 

∙ രാജ്യാന്തര തലത്തിൽ ഇന്ധന വിലയിൽ ഇടിവാണ് കാണുന്നത്. രാജ്യാന്തര തലത്തിൽ ഇന്ധനത്തിന്റെ ആവശ്യകത കുറയും എന്ന ആശങ്ക നിലനിൽക്കുന്നതാണ് ഇതിനു കാരണം. 

∙ ഇന്ന് ഇന്ത്യൻ വിപണി ക്ലോസ് ചെയ്ത ശേഷം ചില പ്രധാന സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പുറത്തു വരാനുണ്ട്. സിപിഐ ഇൻഫ്ലേഷൻ ഡാറ്റ, വ്യാവസായിക വളർച്ചാ നിരക്ക് ഇവയെല്ലാം ഇന്ന് പുറത്തു വരുന്നുണ്ട്. ഈ ഡാറ്റകൾ വിപണിയിൽ കാര്യമായി എന്തെങ്കിലും മാറ്റം വരുത്താനില്ല. 

∙ ഇപ്പോൾ വിപണി പ്രധാനമായും ചില നിശ്ചിത ഓഹരികളെ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

∙ കഴിഞ്ഞ കുറെ ദിവസങ്ങളിലെ മുന്നേറ്റങ്ങൾക്കു ശേഷമാണ് ഐടി സെക്ടറിൽ വിൽപന സമ്മർദം കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com