ബാലഭാസ്കറിന്റേത് അപകടമരണം; സ്വർണക്കടത്തുമായി ബന്ധമില്ല: പ്രകാശ് തമ്പി
Mail This Article
കൊച്ചി∙ ബാലഭാസ്കറിന്റേത് അപകടമരണം തന്നെയാണെന്നും കാർ ഓടിച്ചത് അർജുനാണെന്നും ബാലഭാസ്കറിന്റെ സുഹൃത്തും മുൻ പ്രോഗ്രാം കോ ഓർഡിനേറ്ററുമായ പ്രകാശ് തമ്പി. ബാലഭാസ്കറിന്റെ മരണത്തിനു സ്വർണക്കടത്തുമായി ബന്ധമില്ല. അപകടത്തിൽ ദുരൂഹതയില്ല. അപകടം ഉണ്ടായപ്പോൾ സഹോദരനെ പോലെ കൂടെ നിന്നതു െതറ്റാണോ? എല്ലാം അനാവശ്യ വിവാദങ്ങളാണ്. സത്യാവസ്ഥ പലതും പുറത്തുവന്നിട്ടുണ്ട്. അതൊന്നും ആരും പറയുന്നില്ല – എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി വളപ്പിൽ മാധ്യമങ്ങളോടു പ്രകാശ് തമ്പി പറഞ്ഞു.
അതിനിടെ, പ്രകാശ് തമ്പി കോടതിയിൽ ഡിആർഐക്കെതിരെ മൊഴി നൽകി. അറസ്റ്റിലായപ്പോൾ ഡിആർഐ ഉദ്യോഗസ്ഥർ മർദിച്ചാണ് തന്നിൽ നിന്ന് മൊഴി എഴുതി വാങ്ങിയതെന്നാണ് ഇദ്ദേഹം ഉയർത്തിയ പ്രധാന ആരോപണം. കസ്റ്റംസ് ആക്ട് 108 പ്രകാരം തന്നിൽ നിന്ന് എഴുതി വാങ്ങിയ മൊഴി പരിഗണിക്കരുതെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയിലാണ് കോടതി പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രകാശ് തമ്പിയുടെ റിമാൻഡ് കോടതി ഈ മാസം 26 വരെ നീട്ടി.
പൊലീസ് കേസിലെ മൊഴികളിൽ നിന്നു വ്യത്യസ്തമായി കസ്റ്റംസ് ആക്ട് പ്രകാരമുള്ള മൊഴി പ്രതിക്കെതിരെ കോടതിയിൽ തെളിവായി മാറുമെന്നതിനാലാണ് പ്രതിയുടെ നീക്കം. സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ പ്രതിയുടെ റിമാൻഡ് പരിഗണിക്കുന്നതിനൊപ്പമാണ് പ്രതിയുടെ ഹർജിയും കോടതി പരിഗണിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് 25 കിലോ സ്വർണം പിടികൂടിയ കേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയെ കാക്കനാട് ജില്ലാ ജയിലിൽ നിന്നാണു കോടതിയിലെത്തിച്ചത്.