അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരുമോ, ‘ഒരാൾക്ക് ഒരു പദവി’ നയം തിരുത്തുമോ ബിജെപി?
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷാ പാർട്ടി അധ്യക്ഷനായി തുടരുമോ എന്ന കാര്യത്തില്‍ ഇന്നു തീരുമാനമായേക്കും. സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ വിളിച്ചുചേര്‍ത്ത സംസ്ഥാന നേതാക്കളുടെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് ബിജെപി ആസ്ഥാനത്ത് ചേരും. അധ്യക്ഷനായി അമിത് ഷാ തുടരുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകാൻ സാധ്യതയില്ല.
അംഗത്വ വിതരണത്തില്‍ തുടങ്ങി പ്രദേശികതലം മുതല്‍ സംസ്ഥാനത്തെയും ദേശീയതലത്തിലെയും നേതൃനിരയെ തിരഞ്ഞെടുക്കുന്നതുവരെ നീളുന്ന സംഘടന തിരഞ്ഞെടുപ്പ് നടപടിക്രമത്തിനു മുന്നോടിയായാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷാ ചുമതലയേറ്റെടുത്തതോടെ ബിജെപി അധ്യക്ഷസ്ഥാനത്ത് അദ്ദേഹം തുടരുമോയെന്നതു നിര്‍ണായകമാണ്.
ഒരാള്‍ക്ക് ഒരുപദവി എന്നതാണ് ബിജെപിയിലെ കീഴ്‍വഴക്കം. സംസ്ഥാന അധ്യക്ഷന്മാരും സംഘടനചുമതലയുള്ള ജനറല്‍സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയെയും ജാര്‍ഖണ്ഡിനെയും ഹരിയാനയെയും സംഘടന തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംഘടനാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്‍റിനെ നിയമിച്ചേക്കും. 2014ല്‍ രാജ്നാഥ് സിങ് ആഭ്യന്തരമന്ത്രിയായതോടെയാണ് അമിത് ഷാ അധ്യക്ഷനായത്. അമിത് ഷായുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ തടസമില്ലെങ്കിലും നേതൃമാറ്റം വേണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനുണ്ട്.
English Summary: Amit Shah likely to remain President till Dec