വ്യോമസേനാ വിമാനാപകടം: 3 മലയാളികളടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി
Mail This Article
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ വിമാനം തകർന്ന് മരിച്ച 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും തിരച്ചിലിൽ വീണ്ടെടുത്തു. ഇന്നു പുലർച്ചെയാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയത്. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
മൂന്നു മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കണ്ണൂർ സ്വദേശി കോർപറൽ എൻ.കെ.ഷരിൻ, അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് പെരിങ്ങണ്ടൂർ സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണു മരിച്ച മലയാളികൾ.
കാണാതായി എട്ടു ദിവസങ്ങൾക്കുശേഷമാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്താനായത്. അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ നിന്ന് അരുണാചലിലെ മെചുക ലാൻഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോൾ ജൂൺ മൂന്നിനാണ് ഇരട്ട എൻജിനുള്ള റഷ്യൻ നിർമിത എഎൻ 32 വിമാനം കാണാതായത്. പറന്നുയർന്ന് അരമണിക്കൂറിനു ശേഷം ബന്ധം നഷ്ടപ്പെട്ടു. ചൈന അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണു മെചുക.
മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ വടക്കന്‍ ലിപോയ്ക്കു സമീപത്തെ മലഞ്ചെരിവില്‍ വ്യോമസേനയുടെ തിരച്ചില്‍സംഘം പരിശോധന നടത്തിയിരുന്നു. വ്യോമപാതയില്‍നിന്ന് 16 മുതല്‍ 20 കിലോമീറ്റര്‍ മാറിയാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ സംഘമാണു വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
English summary: IAF aircraft crash passengers bodies recovered