ലങ്കൻ സ്ഫോടന സൂത്രധാരനുമായി സൗഹൃദം; തമിഴ്നാട്ടില്‍ ഒരാൾ പിടിയിൽ
Mail This Article
ചെന്നൈ ∙ ഐ.എസ് റിക്രൂട്ട്മെന്റിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന യുവാവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്നലെ കോയമ്പത്തൂരില്‍ നടന്ന റെയ്ഡിലാണ് ഉക്കടം അമ്പുനഗര്‍ സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീൻ പിടിയിലായത്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഹ്രാന്‍ ഹാഷിമുമായി മുഹമ്മദ് അസ്ഹറുദ്ദീൻ ഫെയ്സ്ബുക്് സൗഹൃദമുണ്ടായിരുന്നതായി എന്‍.ഐ.എ അറിയിച്ചു.
സമൂഹ മാധ്യമങ്ങൾ വഴി ഐ. എസ് ആശയം പ്രചരിപ്പിച്ചതിന് കോയമ്പത്തൂർ സ്വദേശികളായ 7 പേർക്കെതിരെ മാർച്ച് മുപ്പതിന് എൻ ഐ എ കൊച്ചി യൂണിറ്റ് കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീൻ. ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ കോയമ്പത്തൂരിലെ എട്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ സൂത്രധാരനും നാഷണൽ തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ നേതാവുമായ സഹ്രാന്‍ ഹാഷിമുമായി സമൂഹ മാധ്യമങ്ങൾ വഴി ഇയാൾ ബന്ധം പുലർത്തിയതായി എന്‍.ഐ.എ അറിയിച്ചു.
ഐ.എസ് ആശയം അടങ്ങുന്ന കിലാഫ ജി.എഫ്.എക്സ് എന്ന ഫെയ്സ്ബുക് പേജിന്റെ അഡ്മിനാണ് അസ്ഹറുദ്ദീൻ. ഇന്നലത്തെ റെയ്ഡില്‍ മൂന്ന് ലാപ്ടോപ്പുകള്‍, നാല് ഹാര്‍ഡ് ഡിസ്ക്കുകള്‍, 14 മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യംചെയ്യലിനായി അഞ്ചുപേരോട് എന്‍.ഐ.എയുടെ കൊച്ചി ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്