വീട്ടിലിരുന്നുള്ള പണി വേണ്ട; മന്ത്രിമാര്‍ 9.30-ന് ഓഫിസിലെത്തണം: പിടിമുറുക്കി മോദി
Mail This Article
ന്യൂഡൽഹി∙ വൈകി ഓഫിസിലെത്തുന്നതും വീട്ടിലിരുന്നു ജോലി ചെയ്യുന്നതും ഒഴിവാക്കണമെന്നു മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. മറ്റുള്ളവർക്കു മാതൃക നൽകുന്നവരാകണമെന്നും, മന്ത്രിമാർ 9.30 നു തന്നെ ഓഫിസിൽ എത്തണമെന്നും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്കു നിർദേശം നൽകി.
പാര്‍ലമെന്‍റ് ചേരുന്ന 40 ദിവസത്തേക്കു രാജ്യത്തിനു പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി. സഹമന്ത്രിമാര്‍ അടക്കമുള്ള മുഴുവന്‍ മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
സഹമന്ത്രിമാർക്കു കൂടുതൽ ഉത്തരവാദിത്വം നൽകുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട ഫയലുകൾ അവരുമായി പങ്കുവയ്ക്കണമെന്ന നിർദേശമുണ്ട്. ഫയലുകൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഈ തീരുമാനം ഗുണകരമാകുമെന്നാണ് കണക്കൂകൂട്ടൽ.
കൃത്യസമയത്ത് മന്ത്രിമാർ ഓഫിസിൽ എത്തുന്നതും സ്ഥിതിഗതികൾ ഉദ്യോഗസ്ഥരുമായി വിലയിരുത്തുന്നതും മന്ത്രാലയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നു മോദി കരുതുന്നു.
തിരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദർശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണമെന്നും പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും മോദി നിര്‍ദ്ദേശിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യ സമയത്ത് ഓഫിസില്‍ എത്തിയതുകൊണ്ട് ദിവസേന ചെയ്ത് തീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളുടെ രൂപരേഖ തയ്യാറാക്കാന്‍ തനിക്കു സാധിച്ചുവെന്നും മോദി പറഞ്ഞു.
അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജൻഡ രൂപീകരിക്കാനും എല്ലാ മന്ത്രിമാർക്കും മോദി നിർദേശം നൽകി.
English Summary: No Work From Home, Reach Office Daily: Narendra Modi Tells Ministers