ADVERTISEMENT

ദുബായ്∙ ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം. കപ്പലുകളിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. മേഖലയിൽ നാല് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായി കൃത്യം ഒരു മാസത്തിനപ്പുറമാണു പുതിയ ആക്രമണം. അമേരിക്കയും ബ്രിട്ടനും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന് യുഎസ് അഞ്ചാം കപ്പല്‍ പട അറിയിച്ചു. യുഎസിന്റെ മധ്യ പൗരസ്ത്യ ദേശത്തെ നാവിക സേനയുടെ കപ്പലുകളിലേക്കാണ് സന്ദേശം വന്നത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സന്ദേശം. തുടർന്ന് ബഹ്റൈൻ ആസ്ഥാനമായുള്ള യുഎസ് നാവിക സേനയുടെ ഫിഫ്ത് ഫ്ലീറ്റിൽ നിന്ന് കപ്പലുകൾക്കു സഹായമെത്തിച്ചു.

ജപ്പാൻ, നോർവെ എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പലുകൾക്കു നേരെയായിരുന്നു ആക്രമണം. ഒരു കപ്പലിനു നേരെ ടോർപിഡോ ആക്രമണമാണുണ്ടായതെന്നാണു സൂചന. രണ്ടാമത്തെ കപ്പലിൽ നിന്നുള്ളവർ പറഞ്ഞത് തീപിടിത്തമാണുണ്ടായതെന്നും. ഹോർമുസ് കടലിടുക്കിന്റെ ആരംഭത്തിലാണ് ഒമാൻ ഉൾക്കടലിന്റെ സാന്നിധ്യം. ലോകത്തെ ക്രൂഡോയിൽ നീക്കത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാന്റെ സാമീപ്യമാണ് ഇവിടെ ഗൾഫ് രാജ്യങ്ങൾ ഭീഷണിയായി കാണുന്നത്.

മുൻപ് യുഎസിൽ നിന്ന് ഉപരോധം നേരിട്ടപ്പോൾ മറ്റു രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ എണ്ണക്കപ്പലുകൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ആരോപിച്ച് യുഎസ് കഴിഞ്ഞദിവസം ഈ മേഖലയിലേക്ക് ഒരു യുദ്ധക്കപ്പൽ കൂടി അയയ്ക്കുകയും ചെയ്തു. എന്നാൽ അപകടത്തിലും പെട്ടവരെ രക്ഷിച്ചതു തങ്ങളാണെന്നാണ് ഇറാന്റെ വാദം. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഇറാനിലെത്തിയ സാഹചര്യത്തിൽ നടന്ന കപ്പലാക്രമണം സംശയമുളവാക്കുന്നതാണ്. മേഖലയിൽ സംഘർഷം ഒഴിവാക്കാൻ വിഷയത്തിന്മേൽ ചർച്ച അത്യാവശ്യമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് ട്വീറ്റ് ചെയ്തു.

സൗദിയിൽ നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെയാണ് ജപ്പാന്റെ കൊക്കുക കറേജ്യസ് എന്ന കപ്പലിനു നേരെ ആക്രമണമുണ്ടായത്. ജലോപരിതലത്തിനു മുകളിലെ കപ്പലിന്റെ ഭാഗത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്നും ബെർണാഡ് ഷൂൾ ഷിപ് മാനേജ്മെന്റ് കമ്പനി പറഞ്ഞു. കപ്പലിലുണ്ടായിരുന്ന 21 പേർ ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റൽ എയ്സ് എന്ന കപ്പലാണ് സഹായവുമായെത്തിയത്. കപ്പലിലെ ഒരാൾക്ക് ചെറിയ പരുക്കുണ്ട്. കപ്പൽ മുങ്ങാനുള്ള സാധ്യതയില്ല. 1.11 ലക്ഷം ടൺ ഭാരമുള്ള കപ്പലിൽ മൂന്നു സ്ഫോടനങ്ങളാണുണ്ടായത്.

ടാങ്കറുകളിലുള്ള മെഥനോൾ സുരക്ഷിതമാണ്. ഫുജൈറയിൽ നിന്ന് 70 നോട്ടിക്കൽ മൈലും ഇറാനിൽ നിന്ന് 14 നോട്ടിക്കൽ മൈലും അകലെയായിരുന്നു കപ്പലെന്നും വക്താവ് അറിയിച്ചു. കടലിൽ വിതറുന്ന മാഗ്നറ്റിക് മൈനാണ് കൊക്കുക കപ്പലിലിടിച്ചു പൊട്ടിത്തെറിച്ചതെന്നു വിദഗ്ധർ പറയുന്നു. കടലിന്റെ അടിത്തട്ടിലുള്ള ഇവ കപ്പൽ പോകുമ്പോൾ കാന്തികശക്തിയാൽ ആകർഷിക്കപ്പെട്ടു മുകളിലേക്കു വന്ന് പൊട്ടിത്തെറിക്കുന്നതാണു രീതിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തയ്‌വാനിലേക്ക് എണ്ണയുമായിപ്പോയ നോർവെയുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് ഇറാനും ഒമാനും ഇടയ്ക്കു വച്ചു മറ്റൊരു ആക്രമണം. ഫ്രണ്ട് ഓൾട്ടെയർ എന്ന കപ്പലിൽ 30 ദശലക്ഷം ഡോളർ മൂല്യമുള്ള 75,000 ടൺ നാഫ്തയാണ് ഉണ്ടായിരുന്നത്. കപ്പലിലെ അംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തി. ടോർപിഡോ ആക്രമണമാണു നടന്നതെന്നാണു സൂചന. തുടർന്നു തീപിടിത്തമുണ്ടാവുകയായിരുന്നു. യുഎഇയിലെ റുവൈസിൽ നിന്ന് മടങ്ങുകയായിരുന്നു കപ്പലെന്നാണൊരു റിപ്പോർട്ട്. തയ്‌വാനിലേക്കായിരുന്നു നാഫ്ത കൊണ്ടുപോയിരുന്നത്. അടുത്ത മാസം അവിടെ എത്തേണ്ട കപ്പലാണ്. ഹ്യുണ്ടേ ദുബായ് എന്ന കപ്പലാണ് ഫ്രണ്ട് ഓൾട്ടെയറിലെ അംഗങ്ങളെ രക്ഷിച്ചതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ഒമാന്‍ ഉൾക്കടലിലെ രണ്ട് എണ്ണക്കപ്പലുകളിലുണ്ടായ തീപിടിത്തത്തിൽപ്പെട്ടവരെ രക്ഷിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാൻ നാവികസേന രംഗത്തു വന്നു. 44 പേരെയാണു രക്ഷപ്പെടുത്തിയത്. ഇവരെ  ഹോർമോസ്ഗന്‍ പ്രവിശ്യ ആസ്ഥാനമായുള്ള നാവികസേനസംഘം രക്ഷപ്പെടുത്തി ബാന്ദർ–ഇ–ജസ്ക് തുറമുഖത്തേക്കു മാറ്റിയെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. എന്നാൽ എവിടെ നിന്നാണ് ഈ വിവരമെന്ന് ഏജൻസി ഐആർഎന്‍എ വ്യക്തമാക്കിയിട്ടില്ല.

ഖത്തറിൽ നിന്ന് തയ്‌വാനിലേക്കു പോകുകയായിരുന്നു കപ്പലാണ് അപകടത്തിൽപ്പെട്ടവയിൽ ഒന്ന്. മാർഷൽ ഐലന്റുകളുടെ പതാകയുമായിട്ടായിരുന്നു കപ്പൽ.  ജസ്ക് തുറമുഖത്തു നിന്ന് 25 മൈൽ അകലെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന ഒരു കപ്പൽ 23 പേരെ രക്ഷപ്പെടുത്തി ഇറാൻ നാവികസേനയ്ക്കു കൈമാറുകയായിരുന്നു. സൗദിയിൽ നിന്ന് സിംഗപ്പുരിലേക്കു പോവുകയായിരുന്നു രണ്ടാമത്തെ കപ്പൽ. ജസ്കിൽ നിന്ന് 28 മൈൽ അകലെയായിരുന്നു അപകടം. പാനമ റജിസ്ട്രേഷനാണു കപ്പലെന്നാണു കരുതുന്നത്. 21 പേരെ ഇതിൽ നിന്നു രക്ഷപ്പെടുത്തിയത് ഇറാനിയൻ രക്ഷാസേനയാണെന്നും ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

മേയ് 12നു ഹോർമുസ് കടലിടുക്കിനു സമീപമാണ് നാല് എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണമുണ്ടായത്. അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാൻ പുറപ്പെട്ട രണ്ടു സൗദി എണ്ണക്കപ്പലുകളും നോർവേ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളുമാണ് ഒമാൻ ഉൾക്കടലില്‍ ആക്രമിക്കപ്പെട്ടത്. സൗദി എണ്ണക്കപ്പലുകളായ അൽ മർസൂഖ്, അംജദ് എന്നിവയും നോർവിജിയൻ കപ്പൽ ആൻഡ്രിയ വിക്ടറി, യുഎഇ പതാകയുള്ള അൽ മൈക്കൽ എന്നിവയുമായിരുന്നു അവ. കപ്പലുകളിൽ അഞ്ചു മുതൽ പത്തടി വരെയുള്ള വിള്ളലുകളുണ്ടായിരുന്നു.

English Summary: 2 oil tankers damaged in suspected attack in the Gulf of Oman, crew evacuated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com