ADVERTISEMENT

പാലക്കാട് ∙ അതിതീവ്രചുഴലിയായ ‘വായു’ ദുർബലമാകുന്നതോടെ കേരളത്തിലെ തീരദേശ മേഖലയിലെ മഴയ്ക്കു ശക്തി കുറയുമെന്ന് കാലാവസ്ഥ ഗവേഷകർ. വായുവിന്റെ സംസ്ഥാനത്തെ സ്വാധീനം ഏതാണ്ടു കുറഞ്ഞുതുടങ്ങി. അതിന്റെ ശക്തിയിലുണ്ടായ പെരുമഴയും കാറ്റും തീരത്തു വൻ നാശമാണുണ്ടാക്കിയത്.

കടൽ ഇളകിമറിയുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കെ‍ാള്ളുന്നതിനാൽ വടക്കൻ ജില്ലകളിൽ മഴ രണ്ടുദിവസം കൂടി തുടരാനാണു സാധ്യത. അറബിക്കടലിൽ രൂപംകെ‍ാണ്ടു ഭീതിവിതച്ച വായു ഭയപ്പെട്ട പേ‍ാലെ നാശനഷ്ടങ്ങളുണ്ടാക്കാതെ ഉത്തരേന്ത്യയിലേക്കു നീങ്ങിയത് ആശ്വാസമായാണ് അധികൃതർ കാണുന്നത്.

വെയിലിൽ ചുട്ടുപെ‍ാള്ളിയിരുന്ന ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾക്കു വായു വലിയ അനുഗ്രഹമായി. സാധാരണ ജൂലൈ രണ്ടാമത്തെ ആഴ്ചയാണ് ഈ മേഖലയിൽ മഴയെത്തുക. ചുഴലിയെ തുടർന്ന് ഇത്തവണ അത് എതാണ്ട് ഒരു മാസം നേരത്തേയായി. 48 ഡിഗ്രി സെൽഷ്യസ് ചൂടാണു പല സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്നത്.

ചൂടേറ്റു കഴിഞ്ഞദിവസം കേരള എക്സ്പ്രസിൽ നാലു യാത്രക്കാർ മരിച്ച സംഭവവും ഉണ്ടായി. ചുഴലിയിൽ നിന്നു രക്ഷപ്പെടാൻ ഗുജറാത്ത് സർക്കാൻ വൻ മുൻകരുതൽ നടപടികളാണു സ്വീകരിച്ചത്. കാറ്റ് നാശമുണ്ടാക്കിയേക്കുമെന്ന ഭയത്തിൽ കഴിയുമ്പേ‍ാൾതന്നെ മഴ നേരത്തേയെത്തിയെന്ന നേട്ടവും ഈ സംസ്ഥാനങ്ങൾക്കുണ്ട്.

കാലവർഷം ആരംഭിച്ചശേഷം ചുഴലി രൂപപ്പെടുന്നത് അത്യപൂർവമാണെന്ന് കെ‍ാച്ചി സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു.‌ ചുഴലിയുടെ ശക്തിയിൽ മൺസൂൺകാറ്റ് ദുർബലമാകുമെന്ന് ആശങ്ക ഉയർന്നു. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കുഭാഗത്തു രൂപംകെ‍ാണ്ട ന്യൂനമർദം മ്യാൻമറിന്റെ ഭാഗത്തേക്കു പേ‍ാകുന്നതുവരെ രണ്ടുദിവസം കൂടി ശരാശരി മഴ ലഭിക്കുമെന്നാണ് അധികൃതരുടെ നിരീക്ഷണം. 

ജൂൺ ഒന്നുമുതൽ തെക്കൻ ജില്ലകളിൽ കാര്യമായ മഴ ലഭിച്ചെങ്കിലും ഈ കാലയളവിൽ വടക്ക് മഴ കുറവായിരുന്നു. വയനാട്ടിൽ കൂടുതൽ മഴ ലഭിച്ചു. ഈ കാലയളവിൽ കണ്ണൂരിൽ ലഭിക്കേണ്ട മഴയിൽ 40 % കുറവുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com