‘തീപിടിച്ച്’ മധ്യപൗരസ്ത്യം, ഭീഷണിയായി ഹൂതി; ഇറാൻ–യുഎസ് ‘യുദ്ധം’ ഒഴിവാക്കാൻ ജപ്പാൻ
Mail This Article
റിയാദ്/ടെഹ്‌റാൻ∙ മധ്യ പൗരസ്ത്യ ദേശത്തു സംഘർഷാവസ്ഥ രൂക്ഷമാകുന്നു. യുഎസും ഇറാനും ഉൾപ്പെടെയുള്ള നിർണായക ആണവ ശക്തികൾ മേഖലയിൽ പരസ്യമായ ഏറ്റുമുട്ടലിനൊരുങ്ങുന്നതോടെ സ്ഥിതിഗതികൾ വഷളാവുകയാണെന്നു റിപ്പോർട്ട്. ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത് ലോകത്തെ ഞെട്ടിക്കുകയാണ്. സിംഗപ്പുരിലേക്കും തയ്‌വാനിലേക്കും പോവുകയായിരുന്ന ടാങ്കറുകൾക്കു നേരെയായിരുന്നു ആക്രമണം. ഒരു കപ്പലിനു നേരെ മാഗ്‌നറ്റിക് മൈൻ ആക്രമണവും മറ്റൊന്നിനു നേരെ ടോർപിഡോ ആക്രമണവുമായിരുന്നു നടന്നതെന്നാണു സൂചന.
കഴിഞ്ഞ ദിവസം സൗദിയിലെ അബഹ വിമാനത്താവളത്തിലേക്കു ഹൂതി വിമതർ നടത്തിയ മിസൈലാക്രമണവും മേഖലയിലെ പ്രശ്നങ്ങൾ ആളിക്കത്തിച്ചു കഴിഞ്ഞു. ക്രൂയിസ് മിസൈലാണു പ്രയോഗിച്ചതെന്ന് ഹൂതി വിഭാഗത്തിന്റെ ഔദ്യോഗിക ചാനലിൽ വ്യക്തമാക്കിയിരുന്നു. ഈ മിസൈൽ ഇറാനാണ് ഹൂതികൾക്കു കൈമാറിയതെന്ന തെളിവാണ് സൗദിയിൽ നിന്നുള്ള അൽ അറേബ്യ ടിവി പുറത്തുവിട്ടത്. സംഭവത്തിൽ ഒരു ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്കു പരുക്കേറ്റിരുന്നു. എന്നാൽ വിഷയത്തിൽ ഇറാൻ മറുപടി പറഞ്ഞിട്ടില്ല.
സൗദിയിലെ എല്ലാ വിമാനത്താവളങ്ങളും തങ്ങൾ ലക്ഷ്യമിട്ടിട്ടുണ്ടെന്നും വരുംനാളുകളിൽ ‘വലിയ അമ്പരപ്പുകൾ’ പ്രതീക്ഷിക്കാമെന്നുമായിരുന്നു ഹൂതി സൈനിക വക്താക്കളിലൊരാളുടെ ഭീഷണി. ‘യെമനെതിരെയുള്ള സഖ്യസേനയുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു വിമാനത്താവളത്തിലേക്ക് മിസൈൽ അയച്ചത്. അമേരിക്കയുടെ ഏറ്റവും പുതിയ സംവിധാനത്തിനു പോലും മിസൈലിന്റെ വരവ് തിരിച്ചറിയാനായില്ല’–വക്താവ് പറഞ്ഞു. എന്നാൽ സൗദിയുടെ പാട്രിയറ്റ് മിസൈലുകൾ പ്രതിരോധം തീർത്തോയെന്ന ചോദ്യത്തിനു വക്താവ് മറുപടി നൽകിയില്ല. നേരത്തെ സൗദി നഗരങ്ങൾക്കു നേരെ ഹൂതികളുടെ ഡ്രോൺ–മിസൈൽ ആക്രമണമുണ്ടായെങ്കിലും അതെല്ലാം പാട്രിയറ്റ് മിസൈലുകൾ പരാജയപ്പെടുത്തിയിരുന്നു. മിസൈൽ താഴ്ന്നു പറന്നെത്തിയതു കൊണ്ടാകാം ഇത്തവണ കണ്ടെത്തി പ്രതിരോധിക്കാനാകാത്തതെന്നു വിദഗ്ധര്‍ പറയുന്നു.
യുഎന്നിന്റെ സമാധാന ശ്രമങ്ങളെ തകർക്കുന്ന നടപടിയാണു ഹൂതികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഐക്യരാഷ്ട്രസഭയും കുറ്റപ്പെടുത്തി. പ്രകോപനപരവും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു ഇതെന്നും യുഎൻ വിമർശിച്ചു. അതിനിടെ, യുഎസും ഇറാനും തമ്മിൽ ‘അപ്രതീക്ഷിത’ സായുധ സംഘർഷത്തിനു സാധ്യതയുണ്ടെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ മുന്നറിയിപ്പ് നൽകി. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഇത്. ഇറാനുമായും യുഎസുമായും ഒരേ പോലെ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ജപ്പാൻ. അതിനാൽത്തന്നെ എന്തുവില കൊടുത്തും യുദ്ധം ഒഴിവാക്കുകയാണ് 1979ലെ ഇസ്‌ലാമിക് വിപ്ലവത്തിനു ശേഷമുള്ള ഒരു ജാപ്പനീസ് നേതാവിന്റെ ആദ്യ ഇറാൻ സന്ദർശനത്തിലൂടെ ആബെ ലക്ഷ്യമിടുന്നത്.
സായുധ സംഘർഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെത്തന്നെയാണ് താൻ രണ്ടു ദിവസത്തെ ഇറാൻ സന്ദർശനത്തിനെത്തിയതെന്നും ആബെ വ്യക്തമാക്കി. മധ്യപൗരസ്ത്യ ദേശത്ത് സമാധാനം ഉറപ്പാക്കേണ്ടത് മേഖലയിൽ മാത്രമല്ല രാജ്യാന്തരതലത്തില്‍ തന്നെ അത്യാവശ്യമാണ്. ഒരാൾ പോലും യുദ്ധം ആഗ്രഹിക്കുന്നില്ല–ആബെ പറഞ്ഞു. ഇറാനുമായുള്ള എണ്ണ കരാറും ചർച്ച ചെയ്തു. യുഎസ് ഉപരോധം ഭയന്ന് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തിവച്ചിരിക്കുകയാണ് ജപ്പാൻ. എന്നാൽ ജപ്പാന് ഇപ്പോഴും എണ്ണ ഇറാനിൽ നിന്നുതന്നെ വാങ്ങാനാണ് ആഗ്രഹമെന്ന് ഇരുവരുമൊന്നിച്ചുള്ള വാർത്താസമ്മേളനത്തിൽ റൂഹാനി പറഞ്ഞു. ഇക്കാര്യം ആബെ തന്നെയാണു തന്നോടു പറഞ്ഞതെന്നും റൂഹാനി വ്യക്തമാക്കി.
ഇറാനു മേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്ന് രണ്ടു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ ജപ്പാനോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂജ്യമാക്കാനുള്ള ശ്രമത്തിലാണ് യുഎസ്. ഇറാന്റെ പ്രധാന വരുമാന മാർഗം അടച്ച് സാമ്പത്തിക ഉപരോധമാണു ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള തീരുമാനവും. ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു നേരെയും യുഎസ് ഈ ഭീഷണി ഉന്നയിച്ചിട്ടുണ്ട്. ജപ്പാനാകട്ടെ ഇറക്കുമതി പൂർണമായും നിർത്തുകയും ചെയ്തു.
മധ്യപൗരസ്ത്യ മേഖലയിൽ ഇറാന്റെ ഭീഷണി ശക്തമാണെന്നാരോപിച്ച് യുഎസ് നാവിക സേനയുടെ കൂടുതൽ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. യുഎസ് സൈന്യത്തിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ മിണ്ടാതിരിക്കില്ലെന്നാണ് ഇറാന്റെ ഭീഷണി. ‘ഇറാൻ ഒരിക്കലുമൊരു യുദ്ധം ആരംഭിക്കില്ല. പക്ഷേ പ്രകോപനമുണ്ടായാൽ അതിനെ തച്ചു തകർക്കുന്ന മറുപടി ഉറപ്പ്’ റൂഹാനി പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധത്തിൽ അമേരിക്ക ഇളവു വരുത്തിയില്ലെങ്കിൽ ഗൾഫിൽ നിന്നുള്ള എണ്ണ വ്യാപാരം തടയുമെന്ന ഭീഷണിയും 2018 ഡിസംബറിൽ റൂഹാനി നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നവണ്ണമാണ് ജൂൺ 13നും മേയ് 12നും എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണമുണ്ടായത്.
മേയ് 12ലെ ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു. ആക്രമണം വിദഗ്ധവും ആസൂത്രിതവുമായിരുന്നുവെന്നും ഒരു രാജ്യത്തിനു വേണ്ടിയാണ് അതു ചെയ്തതെന്നുമായിരുന്നു ആരോപണം. എണ്ണക്കപ്പലുകളെ മുക്കാതെ കേടുവരുത്താൻ മാത്രം കൃത്യതയുള്ള സ്ഫോടകവസ്തുക്കൾ കപ്പലിനടിയിൽ സ്ഥാപിച്ചാണ് ആക്രമണം നടത്തിയത്. സ്പീഡ് ബോട്ടുകളും പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും ഇതിനാവശ്യമാണെന്നും സൗദി ഉൾപ്പെടെ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അതിനിടെയാണ് 60 ദിവസത്തിനു ശേഷം യൂറേനിയം സംപുഷ്ടീകരണം വീണ്ടും ആരംഭിക്കുമെന്ന റൂഹാനിയുടെ മുന്നറിയിപ്പ് ഇക്കഴിഞ്ഞ മേയിൽ വന്നത്. രാജ്യത്തെ ‘രക്ഷിക്കാനുള്ള’ ആയുധ നിർമാണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും റൂഹാനി പറഞ്ഞിട്ടുണ്ട്. എന്നാൽ യുഎസ് ഉപരോധത്തെ മേഖലയിലെ നിർണായക ശക്തിയായ സൗദി പിന്താങ്ങിയിട്ടുണ്ട്. മാത്രവുമല്ല, കഴിഞ്ഞ ദിവസത്തെ ഹൂതി ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൗദി വ്യക്തമാക്കി. ‘അതിരാവിലെ നടന്ന വിമാനത്താവള ആക്രമണം രാജ്യാന്തര അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ ഉദാഹരണമാണ്. അബഹ വിമാനത്താവളത്തിലെ ആഗമന ഹാളിലാണ് മിസൈൽ വന്നുപതിച്ചത്. പരുക്കേറ്റവരിൽ മൂന്നു വനിതകളും രണ്ടു കുട്ടികളുമുണ്ട്.
അബഹയിൽ നിന്ന് 200 കി.മീ അകലെ യെമൻ അതിർത്തിയുടെ വടക്കുഭാഗത്തു നിന്നാണ് മിസൈൽ പ്രയോഗിച്ചതെന്ന് ഹൂതി വിമതർ സമ്മതിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ കൺട്രോൾ ടവർ തകർത്തെന്നും അവർ അവകാശപ്പെടുന്നു. രണ്ട് എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ മേയിൽ ഡ്രോൺ ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടിരുന്നു. ഇത് ഇറാന്റെ ഉത്തരവ് പ്രകാരമായിരുന്നെന്നാണു സൗദി പറയുന്നത്. എന്നാൽ ഇറാനും ഹൂതികളും ഇതു തള്ളി. ഇന്നലെ ആക്രമണം നടന്ന അബഹ വിമാനത്താവളത്തിൽ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വിമാനങ്ങൾ സർവീസുകൾ തുടരുന്നു.
യുദ്ധക്കുറ്റമായാണ് സൗദി സഖ്യസേന വിമാനത്താവള ആക്രമണത്തെ കണക്കാക്കുന്നത്. എത്രയും പെട്ടെന്നു കൃത്യമായ ‘നടപടി’ ഇതിനെതിരെ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഹൂതികളെ പ്രതിരോധിക്കാനുള്ള ഉചിത നടപടി ഉണ്ടാകുമെന്ന് സൗദി ഉപപ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സൽമാൻ രാജകുമാരനും ട്വിറ്ററിൽ കുറിച്ചു. മേഖലയിലെ സംഘർഷാവസ്ഥയ്ക്കുള്ള ഒരേയൊരു കാരണം ഇറാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര അംഗീകാരത്തോടെ അധികാരത്തിലെത്തിയ യെമൻ ഭരണകൂടത്തെ 2014ൽ ഹൂതി വിമതർ അട്ടിമറിക്കുകയായിരുന്നു. ഇവർക്ക് ഇറാന്റെ പിന്തുണയുമുണ്ട്. തുടർന്നാണ് യുഎസ് പിന്തുണയോടെ 2015ൽ സൗദി സഖ്യസേന യെമനിൽ ഇടപെട്ടത്. യെമനിലാണു പോരാട്ടമെങ്കിലും ഇത് ഇറാൻ–സൗദി–യുഎസ് പോരാട്ടമായാണു രാജ്യാന്തരതലത്തിൽ വിലയിരുത്തുന്നത്.
English Summary: Japan PM Warns of Iran-US Conflict; Saudi on Houti Airport Attack