ADVERTISEMENT

റിയാദ്∙ സൗദിയിലെ അബഹ വിമാനത്താവളത്തിൽ ബുധനാഴ്ച ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിന്റെ ദൃശ്യം പുറത്ത്. വിമാനത്താവളത്തിലെ സിസിടിവിയിൽ പതിഞ്ഞ സ്ഫോടന ദൃശ്യം സൗദിയുടെ അൽ അറേബ്യ ചാനലാണു പുറത്തുവിട്ടത്. 56 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ വിമാനത്താവളത്തിലെ ആഗമനഹാളിൽ നിൽക്കുന്നവരുടെ തൊട്ടുമുന്നിൽ സ്ഫോടനം നടക്കുന്നതു കാണാം. ഏതാനും പേർ ഹാളിലേക്കു വരുന്ന സമയത്തു കൂടിയായിരുന്നു ആക്രമണം.

വിമാനത്താവളത്തിലെ ജീവനക്കാരെയും ഒരു വനിതയെയും ദൃശ്യങ്ങളിൽ കാണാം. സാധാരണക്കാർക്കു നേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യാന്തര തലത്തിൽ ഹൂതി വിമതർക്കെതിരെ കനത്ത വിമർശനമാണുയരുന്നത്. ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്കാണ് പരുക്കേറ്റത്. അബഹ വിമാനത്താവളത്തിന്റെ ആഗമന ഹാൾ അറ്റകുറ്റപ്പണിക്കു വേണ്ടി അടച്ചിട്ടിരിക്കുകയാണ്. 

അതിനിടെ അബഹയെയും സൗദിയുടെ തെക്കുപടിഞ്ഞാറുള്ള മറ്റൊരു വിമാനത്താവളത്തെയും ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ സൗദി സഖ്യസേന തകർത്തു. അബഹയ്ക്കും സമീപ നഗരമായ ഖാമിസ് മുഷെയ്ത്തിലെ എയർ ബേസിനും നേരെയുണ്ടായ ഡ്രോൺ ആക്രമണമാണ് തകർത്തത്. അഞ്ച് ആളില്ലാ ഡ്രോണുകളാണ് ഹൂതികൾ പ്രയോഗിച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും സൗദി ദേശീയ മാധ്യമം അറിയിച്ചു.

വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചിട്ടില്ല. വിമാനങ്ങൾ സര്‍വീസ് നടത്തുന്നുണ്ട്. സൗദി വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഹൂതി ആക്രമണമുണ്ടാകുന്നത്. വിമാനത്താവള മിസൈൽ ആക്രമണത്തിനു മറുപടിയായി യെമന്റെ തലസ്ഥാനമായ സനായിലെ ഹൂതി ശക്തികേന്ദ്രങ്ങൾക്കു നേരെ വ്യാഴാഴ്ച സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു.

സൗദിക്കു നേരെ ഡ്രോൺ ആക്രമണം ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ–മസീറ ടിവിയും സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിലെ മറ്റു വിമാനത്താവളങ്ങളെ ആക്രമിക്കുമെന്നും ‘കൂടുതൽ അമ്പരപ്പുകൾക്ക്’ കാത്തിരിക്കുകയെന്നും കഴിഞ്ഞ ദിവസം ഹൂതി വക്താവ് പറഞ്ഞിരുന്നു. അബഹയ്ക്കു നേരെ ക്രൂയിസ് മിസൈലാണു പ്രയോഗിച്ചതെന്ന ഹൂതികളുടെ അവകാശവാദത്തെപ്പറ്റി അന്വേഷിക്കുകയാണെന്ന് സൗദി സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചാൽ ഹൂതികളുടെ ആയുധശേഷി വർധിക്കുന്നതിന്റെ തെളിവ് കൂടിയാകും അത്. സൗദിയുടെ പാട്രിയറ്റ് മിസൈൽവേധ സംവിധാനത്തിന് ഹൂതി ആക്രമണത്തെ പ്രതിരോധിക്കാനായില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 

വിമതർക്ക് ആയുധങ്ങൾ നൽകുന്നത് ഇറാനാണെന്നാണ് സൗദി വ്യക്തമാക്കുന്നത്. ഇതിന്റെ തെളിവുകളു പലപ്പോഴായി പുറത്തുവിട്ടിരുന്നു. ഒമാൻ ഉൾക്കടലിൽ ജൂൺ 14നു രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്ന് യുഎസ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സൗദിക്കു നേരെ ഹൂതി ആക്രമണം. ഹൂതി വിമതർക്ക് യെമനിൽ പിന്തുണ നൽകുന്നത് ഇറാനാണ്. സൗദിയ്ക്കാകട്ടെ യുഎസിന്റെ പിന്തുണയുമുണ്ട്. വിമാനത്താവള ആക്രമണവും കടലാക്രമണവും മധ്യപൗരസ്ത്യ ദേശത്തെ സംഘർഷാവസ്ഥ കനപ്പിച്ചിരിക്കുകയാണ്. 

Saudi Abha Airport Attack
അബഹ വിമാനത്താവളത്തിൽ മിസൈൽ ആക്രമണമുണ്ടായ ഭാഗം. ചിത്രം: എഎഫ്‌പി

രാജ്യാന്തര അംഗീകാരത്തോടെ യെമനിൽ അധികാരത്തിലെത്തിയ സർക്കാരിനെ ഹൂതി വിമതർ അട്ടിമറിച്ചതോടെയാണ് സംഘർഷങ്ങൾക്കു തുടക്കം. പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ ഉൾപ്പെടെ വിമതർ ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നീട് വിട്ടയച്ചപ്പോൾ അദ്ദേഹം സൗദിയിലാണ് രാഷ്ട്രീയാഭയം തേടിയത്. 2015 മാർച്ച് മുതൽ സൗദി സഖ്യസേന ഹൂതികൾക്കു നേരെ ആഞ്ഞടിക്കുകയാണ്.

സുപ്രധാന നഗരമായ ഏദനിൽ നിന്നുൾപ്പെടെ ഹൂതികൾ പിൻവാങ്ങിയെങ്കിലും ഒരിടവേളയ്ക്കു ശേഷം സൗദിക്കു നേരെ അതിർത്തി കടന്നുള്ള ഡ്രോൺ–മിസൈൽ ആക്രമണം ശക്തമാക്കി. മനുഷ്യാവകാശപരമായി നോക്കിയാൽ ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് യെമനിലുള്ളതെന്ന് യുഎൻ പറയുന്നു. ജനസംഖ്യയുടെ മൂന്നിൽ രണ്ടു വരുന്ന 2.41 കോടി ജനങ്ങൾക്കും ഇവിടെ സഹായം എത്തിക്കേണ്ടതുണ്ടെന്നും യുഎൻ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com