നസീറിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് സിപിഎം പ്രവര്‍ത്തകനെന്ന് മൊഴി
Mail This Article
തലശേരി∙ വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. കുണ്ടേരി സ്വദേശിയായ സന്തോഷ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറി രാജേഷ് ഒട്ടേറെത്തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി.
മേയ് 18ന് രാത്രി 7.30ന് തലശേരി കായ്യത്ത് റോഡ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാൽ എ.എൻ. ഷംസീറിനു പങ്കുണ്ടെന്ന് നസീർ മൊഴി നൽകിയിരുന്നു.
അതിനിടെ, തലശേരിയിലെ സി.ഒ.ടി. നസീറിനെ അക്രമിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കുത്തി വീഴ്ത്തിയ ശേഷം ബൈക്ക് ഓടിച്ചുകയറ്റുന്നതിന്റെ കൂടുതൽ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തിൽ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേരടക്കം അഞ്ചുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.