സ്റ്റൈപൻഡ് വർധനയ്ക്ക് ഒരിടത്തു സമരം; ഉള്ളതുപോലും കിട്ടാതെ ഒരുകൂട്ടം ഹൗസ് സർജൻമാര്
Mail This Article
കൊച്ചി∙ സ്റ്റൈപ്പൻഡ് വർധന ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഹൗസ്‍സർജൻമാരും പി.ജി. വിദ്യാർഥികളും ഇന്ന് പണിമുടക്കുമ്പോൾ സർക്കാർ ഉത്തരവിലുള്ള സ്റ്റൈപ്പന്റ് തുകയെങ്കിലും തരണമെന്ന അപേക്ഷകളുമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ഒരുപറ്റം ഹൗസ് സർജൻമാർ. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജൻമാരാണ് ഇപ്പോഴും നാമമാത്രമായ സ്റ്റൈപ്പൻഡ് തുകയ്ക്ക് രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിൽ നൽകുന്ന തുകതന്നെ സ്വകാര്യ മെഡിക്കൽ കോളജുകളും സ്റ്റൈപ്പന്റായി നൽകണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഇത്. സ്റ്റൈപ്പൻഡ് ഏകീകരിക്കുന്ന ഉത്തരവ് 2016ൽ സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നു മാത്രം.
സർക്കാർ മെഡിക്കൽ കോളജുകളിലെ ഹൗസ് സർജൻമാർക്ക് ഇപ്പോൾ പ്രതിമാസം 20000 രൂപയാണ് സ്റ്റൈപ്പൻഡായി ലഭിക്കുന്നത്. അതേ സമയം സ്വാശ്രയ മെഡിക്കൽ കോളജുകൾ 11,000 വരെയുള്ള തുകയാണ് സ്റ്റൈപ്പൻഡ് നൽകുന്നത്. ഗവൺമെന്റ് മെഡിക്കൽ കോളജിലെന്നതു പോലെ സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രതിദിന നടത്തിപ്പിൽ ഹൗസ് സർജൻമാരുടെയും പി.ജി വിദ്യാർഥികളുടെയും സേവനം ഒഴിവാക്കാനാവാത്തതാണ്. ഒരേ ജോലിക്ക് രണ്ട് വേതനം എന്ന നിലപാടിന് മാറ്റമുണ്ടാകണമെന്നതാണ് യുവ ഡോക്ടർമാരുടെ സംഘടന നിർണയം മെഡിക്കോസിന്റെ ആവശ്യം.
എൻട്രൻസ് പരീക്ഷകളിൽ മികച്ച റാങ്ക് ലഭിച്ചിട്ടും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സീറ്റ് കുറവായതിനാൽ പ്രവേശനം നിഷേധിക്കപ്പെടുന്നവരാണ് ഡോക്ടർ മോഹവുമായി സ്വാശ്രയ കോളജുകളിലെത്തുന്നത്. ഇവരിൽ മിക്ക വിദ്യാർഥികളും ബാങ്ക് വായ്പയെടുത്തും സ്വത്ത് വകകൾ പണയം വച്ചുമാണ് എംബിബിസ് പഠിക്കാനെത്തുന്നത്. മിക്കവരും സാമ്പത്തികമായി അത്ര ഉയർന്ന നിലയിൽ ഉള്ളവർ അല്ല എന്നുള്ളതാണ് വസ്തുത.
സ്വാശ്രയ വിദ്യാർഥികളുടെ ആവശ്യങ്ങളോട് സർക്കാർ പോലും മുഖം തിരിക്കുന്നതായി നിർണയം മെഡിക്കോസിൽ നിന്നുള്ള ഹൗസ് സർജൻ വിഷ്ണുലാൽ പറയുന്നു. പ്രതിഷേധ സ്വരം ഉയർത്തുന്ന വിദ്യാർഥികൾക്ക് ലോഗ് ബുക്ക് ഒപ്പിട്ടു നൽകില്ല, എക്സ്റ്റൻഷൻ നൽകും തുടങ്ങി ഭീഷണികളാണ് നേരിടേണ്ടി വരുന്നത്. വിദ്യാർഥികളുടെ ആവശ്യത്തിൽ ഐഎംഎയും സർക്കാരും ഇടപെടണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.