കർണാടകയിൽ രണ്ട് മന്ത്രിമാർ കൂടി: ഭരണം പിടിക്കാനുള്ള ബിജെപി നീക്കം പാളുന്നു
Mail This Article
ബെംഗളൂരു∙ കർണാടകയിലെ കോൺഗ്രസ്-ദൾ സർക്കാരിൽ 2 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോലാർ മുളബാഗിലുവിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ എച്ച്.നാഗേഷും ഹാവേരി റാണിബെന്നൂരിൽ നിന്നുള്ള കെപിജെപി എംഎൽഎ ആർ.ശങ്കറുമാണ് പുതിയ മന്ത്രിമാർ. ഇരുവർക്കും കാബിനറ്റ് റാങ്ക് നൽകി.
ഗവർണർ വാജുഭായ് വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 34 അംഗ മന്ത്രിസഭയിൽ ഇനി ഒരു സ്ഥാനം കൂടിയാണ് ബാക്കിയുള്ളത്. ഇത് ദളിന്റെ വിഹിതമാണ്. കോൺഗ്രസിൽ ചേരുമെന്ന് കെപിജെപി എംഎൽഎ ആർ.ശങ്കർ അറിയിച്ചു. കോൺഗ്രസിന് 22ഉം ജെഡിഎസിന് 12ഉം മന്ത്രിമാരാണുള്ളത്.
സഖ്യസർക്കാർ മന്ത്രിസഭയിൽ തുടക്കത്തിൽ ആർ.ശങ്കർ അംഗമായിരുന്നു. പിന്നീട് നാഗേഷും ശങ്കറും ബിജെപിയുടെ ഇടപെടലിനെത്തുടർന്ന് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി അറിയിച്ചു. എന്നാൽ ഭരണം മറിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞതോടെ ഇരുവരും നിലപാട് മാറ്റി സഖ്യ സർക്കാരിലേക്ക് തിരികെ എത്തി. ഇതോടെ കർണാടകയിൽ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്–ദൾ സഖ്യസർക്കാർ മറിച്ചിടാനുള്ള ബിജെപി നീക്കം പാളുകയാണ്.
എന്നാൽ ഇവരെ കാബിനറ്റ് മന്ത്രിമാരാക്കിയതിൽ കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇരുവരുടേയും വിശ്വാസ്യതയിൽ പാർട്ടി അംഗങ്ങൾ സംശയമുന്നയിക്കുന്നുണ്ട്.
English summary: Karnataka cabinet inducts 2 ministers