മതചിഹ്നമല്ല, കാര്‍ട്ടൂണിലെ അംശവടി അധികാര ചിഹ്നം: ലളിതകലാ അക്കാദമി
Mail This Article
തിരുവനന്തപുരം∙ കെ.കെ.സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’യെന്ന കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഇരട്ടത്താപ്പുമായി കേരള ലളിതകലാ അക്കാദമി. കാര്‍ട്ടൂണിലെ അംശവടി മതചിഹ്നമല്ലെന്നും അധികാര ചിഹ്നമായതിനാല്‍ വിമര്‍ശിക്കാമെന്നും അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, കാര്‍ട്ടൂണ്‍ പുരസ്ക്കാരം പുനഃപരിശോധിക്കുമെന്നും ഇതേ അക്കാദമി നേതൃത്വം പറയുന്നു.
വിവാദ കാര്‍ട്ടൂണിലെ ബിഷപ്പിന്‍റെ കൈവശമിരിക്കുന്ന അംശവടി മതചിഹ്നമല്ലെന്നാണ് ലളിതകലാ അക്കാദമിയുടെ നിലപാട്. അംശവടി അധികാര ചിഹ്നമാണ്. കുരിശാണ് മതചിഹ്നം. അധികാര ചിഹ്നത്തെ വിമര്‍ശിക്കാന്‍ ആവിഷ്ക്കാര സ്വാതന്ത്രമുണ്ടെന്നു ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പറയുന്നു. എന്നാല്‍, ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ പുരസ്കാരം പുനപരിശോധിക്കുമെന്ന് അക്കാദമി നേതൃത്വം തന്നെ വ്യക്തമാക്കി. 1962ല്‍ അക്കാദമി നിലവില്‍വന്ന ശേഷം ആദ്യമായാണ് പുരസ്കാരം പുനപരിശോധിക്കുന്നതെന്ന് സെക്രട്ടറി കൂട്ടിച്ചേർത്തു.
കാര്‍ട്ടൂണ്‍ വിവാദത്തിനുശേഷം അക്കാദമി ഭാരവാഹികളുടെ മൊബൈല്‍ ഫോണിലേക്കും ഓഫിസ് ഫോണിലേക്കും ഭീഷണി കോളുകളുടെ പ്രവാഹമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് കൂടുതലും ഭീഷണി കോളുകള്‍. വധഭീഷണിയുണ്ടെന്ന് കാട്ടി അക്കാദമി സെക്രട്ടറി പൊലീസിന് പരാതി നല്‍കി.
കെ.കെ. സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണിനാണ് കേരള ലളിതകലാ അക്കാദമി ഈ വർഷം മികച്ച കാർട്ടൂണിനുള്ള പുരസ്കാരം നൽകിയത്. ഇതിൽ മതചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം. ഇതോടെയാണ് കാർട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കാൻ അക്കാദമി തീരുമാനിച്ചത്.