മലയാലപ്പുഴ വെടിവയ്പ്പ്: ഓർമകളിൽ ഇന്നും ആ വെടിമുഴക്കം
Mail This Article
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ഉണ്ടായ പൊലീസ് വെടിവെയ്പ് പത്രപ്രവർത്തന ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. 2002 മാർച്ച് 14 . മീനമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറക്കുന്ന ദിവസം. ഉച്ചയ്ക്കുള്ള കെഎസ്ആർടിസി ബസിൽ ശബരിമലയ്ക്കു പോകാനുള്ള തയാറെടുപ്പുമായി ഞാൻ പത്തനംതിട്ട ഓഫിസിൽ എത്തിയതാണ്. അപ്പോഴാണ് മലയാലപ്പുഴയിലെ മനോരമ ഏജന്റ് മോഹനൻപിള്ളയുടെ ഫോൺ വന്നത്.
ശതകോടി അർച്ചന മാറ്റിവയ്ക്കണമെന്ന നിർദേശവുമായി മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുമായ സി.പി.നായർ എത്തി. ക്ഷേത്രത്തിൽ പ്രതിഷേധവുമായി ഭക്തർ സംഘടിച്ചിട്ടുണ്ട്. അത്യപൂർവമായി നടക്കുന്ന ശതകോടി അർച്ചനയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങളെപ്പറ്റി സ്ഥിരമായി വാർത്തകൾ കൈകാര്യം ചെയ്യുന്നതിനാൽ എന്താണ് സംഭവിച്ചതെന്നറിയാൻ ഞാൻ മലയാലപ്പുഴയ്ക്ക് പോയി.
എന്റെ സ്വന്തം ഓട്ടോഫോക്കസ് ക്യാമറയും കൈയിൽ എടുത്തു. ഇന്നത്തെ പോലെ ഡിജിറ്റൽ ക്യാമറയല്ല. ചെറിയ ഫിലിം ക്യാമറ. മലയാലപ്പുഴയിൽ എത്തിയപ്പോഴേ സ്ഥിതി മോശമാണെന്ന് മനസിലായി. വലിയ ജനക്കൂട്ടം. അതിൽതന്നെ ഇരുന്നൂറിലേറെ പേർ സ്ത്രീകൾ.
മലയാലപ്പുഴ ശതകോടി അർച്ചന പൊലീസ് വെടിവയ്‌പ്; 18 പേർ കുറ്റക്കാർ: 17 പേരെ വിട്ടയച്ചു
ദേവസ്വം സദ്യാലയത്തിന്റെ മുകളിലെ നിലയിൽ സി.പി.നായരുമായി ക്ഷേത്ര ഉപദേശക സമിതി, ശതകോടി അർച്ചന കമ്മിറ്റി ഭാരവാഹികൾ ചർച്ച നടക്കുന്നു. തീരുമാനം ഉണ്ടാക്കാതെ പുറത്തുവിടില്ലന്നു പറഞ്ഞ് സദ്യാലയം വളഞ്ഞാണ് ജനക്കൂട്ടത്തിന്റെ നിൽപ്പ്. രണ്ടു വണ്ടി പൊലീസുമുണ്ട്. തോക്കും ഷീൽഡും ഒക്കെയായി അവർ സജ്ജമായി നിൽക്കുന്നു.
ഒരു മണിക്കൂർ കഴിഞ്ഞിട്ടും തീരുമാനം ആയില്ല. ദേവസ്വം കമ്മിഷണർ വിട്ടുവീഴ്ചക്ക് തയാറല്ലെന്നു മാത്രമാണ് പുറത്തുള്ള വിവരം. ഓരോ നിമിഷം കഴിയുന്തോറും ജനക്കൂട്ടത്തിന്റെ ക്ഷമ നശിച്ച് അവർ അക്രമം കാട്ടുമോ എന്ന തോന്നൽ. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്‌പി രാമചന്ദ്രൻ നായരും ആശങ്ക പങ്കുവെച്ചു.
അതിനു ശേഷം സി.പി.നായരുമായി ചർച്ച നടക്കുന്ന സ്ഥലത്ത് എത്തി. പുറത്ത് സംഘർഷാവസ്ഥയാണെന്ന് ധരിപ്പിച്ചു. അപ്പോഴേക്കും ഹാളിന്റെ വാതിലിന്റെ ഗ്രില്ല് ആരോ താഴിട്ടുപൂട്ടി. ഇതോടെ ഹാൾ വളഞ്ഞു നിന്ന സ്ത്രീകളെ മുഴുവൻ പൊലിസ് പറഞ്ഞുവിട്ടു. ലാത്തിവീശാനുള്ള തയാറെടുപ്പ് പൊലീസ് നടത്തവേ രൂക്ഷമായ കല്ലേറ് ഉണ്ടായി. പിന്നെ വെടിപൊട്ടുന്ന ശബ്ദമാണ് കേട്ടത് . അതോടെ കല്ലേറിന്റെ തീവ്രത കൂടി. ഏറുകൊണ്ട് പൊലീസുകാരുടെ തലപൊട്ടി.
അവിടെ കിടന്ന ദേവസ്വം ബോർഡിന്റെ ജീപ്പിന്റെ മറവിലേക്ക് പൊലീസുകാർ ഓടി ഒളിക്കുന്നതു കണ്ടു. ജനാലയിലൂടെ അതിന്റെ ചിത്രം എടുത്തു. മൂന്നു തവണ ക്ലിക്ക് ചെയ്തു. അപ്പോഴേക്കും ഫിലിം തീർന്നു. അടുത്തത് ഇടുന്നതിനുള്ള സമയം കിട്ടിയില്ല. അതിനു മുൻപേ പൊലീസ് ഗ്രില്ല് പൊളിച്ചു. ആദ്യം സി.പി.നായരെ പുറത്തിറക്കി. അതിനു ശേഷം നാലു ദേവസ്വം ജീവനക്കാരും. ആറാമനായിട്ടാണ് ഗ്രില്ലിനിടയിലൂടെ ഞാൻ ഇറങ്ങിയത്. അപ്പോഴും രൂക്ഷമായ കല്ലേറ് തുടരുകയാണ്.
വലിയ കല്ല് ഭിത്തിയിലേക്ക് വന്ന് പൊട്ടി ഒരു ഭാഗം അടർന്ന് എന്റെ പുറത്താണ് വീണത്. വേദനയിൽ പുളഞ്ഞ ഞാൻ ഓടി പൊലീസ് ബസിൽ കയറി. സി.പി.നായരും അതിൽ ഉണ്ടായിരുന്നു. പൊലീസ് ജീപ്പിന്റെയും ബസിന്റെയും ചില്ല് കല്ലേറിൽ തകർന്നു. ഞങ്ങൾ കയറിയ പൊലീസ് ബസ് കടന്നു പോകാതിരിക്കാൻ റോഡിൽ കല്ല് പിടിച്ചു വെച്ചിട്ടുണ്ട്. ജനക്കൂട്ടം ബസിനു നേരെ ഓടി അടുക്കുന്നത് കണ്ട് ഡ്രൈവർ വേഗം കൂട്ടി.
സ്കൂളിന് സമീപം റോഡിൽ കല്ലുവെച്ച് വഴി തടഞ്ഞിരുന്നു. കല്ലിനു പുറത്തു കൂടി ബസ് കയറ്റി വിട്ടു. നിയന്ത്രണം വിട്ട് മറിയുന്ന സ്ഥിതിയായി. ഡ്രൈവർ വെട്ടിച്ചതിനാൽ ദുരന്തം ഒഴിവായി. ബസ് നേരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. മൈലാടുപാറ വരെ പല സ്ഥലങ്ങളിലും പൊലീസ് ബസിനു നേരെ കല്ലേറ് ഉണ്ടായി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് അന്ന് ശ്വാസം വീണത്.