ഇഎസ്‌ഐ: ഉടമകളുടെ വിഹിതം കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി
Mail This Article
തിരുവനന്തപുരം∙ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് പദ്ധതിയിൽ തൊഴിലുടമകളുടെ വിഹിതം 3.25 ശതമാനമായി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് തൊഴിൽ–നൈപുണ്യ മന്ത്രി ടി.പി.രാമകൃഷ്ണൻ. ഇഎസ്‌ഐ പദ്ധതിയിലെ വിഹിതം വന്‍തോതില്‍ കുറയുന്നത് തൊഴിലാളികളെ ദോഷകരമായി ബാധിക്കും.
തൊഴിലുടമയുടെ വിഹിതം 4.75ല്‍ നിന്ന് 3.25 ശതമാനമായും തൊഴിലാളികളുടെ വിഹിതം 1.75ൽ നിന്ന് 0.75 ശതമാനമായും കുറച്ചാണ് തൊഴില്‍മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിലുടമകള്‍ക്ക് വര്‍ഷത്തില്‍ 10,000 കോടിയോളം രൂപയുടെ നേട്ടം ഇതുവഴി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
3.43 കോടി തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇഎസ്‌ഐ പദ്ധതിയില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 13.32 കോടി ഗുണഭോക്താക്കളുണ്ട്. ഉടമകളുടെ വിഹിതം വന്‍തോതില്‍ കുറയുന്നതോടെ ഇഎസ്‌ഐ സംവിധാനം ദുര്‍ബലമാകുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. തൊഴിലുടമകളുടെ സാമ്പത്തികബാധ്യത കുറയ്ക്കുന്നതു വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം അടിസ്ഥാനരഹിതമാണ്.
വിഹിതം വെട്ടിക്കുറച്ച് കമ്പനികളെ സഹായിക്കുകയല്ല, ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുകയും ചികിത്സാസംവിധാനം മെച്ചപ്പെടുത്തി കൂടുതല്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
English summary: Central Govt should reconsider the decision to reduce ESI contribution: Minister T.P. Ramakrishnan