ADVERTISEMENT

ദുബായ്/ വാഷിങ്ടൻ ∙  മധ്യപൂർവദേശത്തെ ആശങ്കയിലാക്കി യുഎസ് – ഇറാൻ തർക്കം പുതിയ തലത്തിലേക്ക്. ഒമാന്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങൾക്കു പിന്നില്‍ ഇറാനാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആരോപിച്ചു. യുഎസിന്റെ ആരോപണം ഇറാന്‍ തള്ളി. തെളിവുകളില്ലാതെയാണു യുഎസ് ആരോപണമുന്നയിക്കുന്നതെന്നും ദുരൂഹതയുണ്ടെന്നും ഇറാന്‍ പറഞ്ഞു.

‘ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണു നിഗമനം. ഇന്‍റലിജൻസ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലിയും ഇറാനു നേരെയാണു വിരൽ ചൂണ്ടുന്നത്. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരും. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നു’– പോംപെയോ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങൾ ‘ദുരൂഹമാണ്’ എന്ന മറുപടിയുമായി ഇറാൻ രംഗത്തെത്തി. മേഖലാതലത്തിൽ ചർച്ചനടത്തി പരിഹാരം കാണണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. മേയ് 12ന് നടന്ന ആക്രണങ്ങളിൽ പങ്കില്ല. യുഎസ്-ഇറാന്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്തായിരുന്നു ആക്രമണം. ഇതെല്ലാം സംശയം കൂട്ടുന്നതായും മന്ത്രി പറഞ്ഞു.

മധ്യപൗരസ്ത്യ ദേശത്തു നിന്നുള്ള എണ്ണ കയറ്റുമതിയിൽ ആശങ്ക നിറഞ്ഞതോടെ ഇന്ധനവില വർധിക്കുകയാണ്. യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും സൗദിയുടെ തിരിച്ചടിയും, യുഎസ് – ഇറാൻ തർക്കം എന്നീ സംഭവങ്ങളാൽ പ്രക്ഷുബ്ധമാണു മധ്യപൂർവദേശം. യുഎസിൽ ഡോണൾഡ് ട്രംപ് സർക്കാർ അധികാരത്തിലേറിയതു മുതൽ ഇറാനെതിരെയുള്ള നീക്കങ്ങൾ ശക്തമാണ്. കഴിഞ്ഞമാസം ഇറാനെതിരെയുള്ള ഉപരോധം യുഎസ് ശക്തമാക്കിയിരുന്നു. ഇപ്പോൾ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിലും ഇറാനെ പ്രതിസ്ഥാനത്തു നിർത്തിയിരിക്കുകയാണ്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുഎസും ഇറാനുമായി ഒരേപോലെ ബന്ധമുള്ള രാജ്യമെന്ന നിലയ്ക്ക് സായുധപോരാട്ടം ഒഴിവാക്കാനാണു ശ്രമമെന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ പറഞ്ഞു. യുഎസ്– ഇറാൻ പ്രകോപനങ്ങൾ യുദ്ധമായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. പേർഷ്യൻ ഗൾഫിലും മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും ലോകമാകെയും സുരക്ഷയ്ക്കാണ് ഇറാൻ പ്രധാന്യം നൽകുന്നതെന്നു പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്മാക്കി.

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിൽ ദിവസവും 1.7 കോടി ബാരൽ എണ്ണ നീക്കമുണ്ട്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലും അറബിക്കടലുമായി യോജിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ഇറാനാണു കപ്പൽ ആക്രമണങ്ങൾക്കു പിന്നിലെന്ന് ആരോപിച്ച് യുഎസ് ഇവിടേക്കു യുദ്ധക്കപ്പൽ അയച്ചതു കഴിഞ്ഞമാസമാണ്.

ഹോർമുസിന്റെ വടക്കു തീരമായ ഇറാൻ വിചാരിച്ചാൽ കപ്പൽ ഗതാഗതം തടയാമെന്നതിനാൽ സംഘർഷം രൂക്ഷമാകുന്നത് എണ്ണവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നു ലോകരാജ്യങ്ങൾ ഭയക്കുന്നു. ഇതിന്റെ ചുവടുപിടിച്ചാണു എണ്ണവില കുതിക്കുന്നതും.

English Summary: US Blames Iran For Tanker Attacks In Gulf Of Oman, Iran Rejects Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com