മഴക്കാലത്തെ ഊത്തപിടിത്തം വേണ്ട; പിടിയിലായാൽ 10,000 പിഴ, 3 മാസം തടവ്
Mail This Article
കൊച്ചി∙ മഴക്കാലത്ത് ‘ഊത്തപിടിത്തം’ അഥവാ ‘ഊത്തയിളക്കം’ ആഘോഷമാക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടലിൽ മാത്രമല്ല, കരയിലുമുണ്ട് മഴക്കാലത്തെ മത്സ്യബന്ധന നിരോധനം. ലംഘിച്ചാൽ തടവും പിഴയും കിട്ടാം.
മഴക്കാലം തുടങ്ങിയതോടെ,‘ഊത്തപിടിത്തം’ നാട്ടുമ്പുറങ്ങളിൽ ആഘോഷമായിക്കഴിഞ്ഞു. തോടുകളിലും വയലുകളിലുമുള്ള ശുദ്ധജല മത്സ്യങ്ങളെ ആഘോഷപൂർവം വലയിലാക്കുന്നതാണ് ‘ഊത്തപിടിത്തം.’, പക്ഷേ, വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ വംശത്തെയാണു കൊന്നൊടുക്കുന്നതെന്നു നാട്ടുകാരറിയുന്നില്ല. മഞ്ഞക്കൂരി, വാള, തില്ലൻകൂരിയൻ, കുറുവ, വാലേക്കൊടിയൻ, ചുരുളൻ പരൽ, തൊണ്ണൻ വാള, കല്ലട തുടങ്ങിയ 17 ഇനം ശുദ്ധജല മീനുകൾ മുട്ടയിടുന്ന കാലമാണിത്. ഇവ സുരക്ഷിതത്വം തേടി പുഴകളിൽ നിന്നു ചെറിയ തോടുകളിലേക്കും അരുവികളിലേക്കും വയലുകളിലേക്കും കയറുന്ന സമയമാണു മഴക്കാലത്തെ ആദ്യത്തെ ആഴ്ച. ഇത്, നാടൻ ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിലേക്കു നയിക്കുമെന്നു ശാസ്ത്രജ്ഞർ പറഞ്ഞു.
മത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണു പ്രജനനകാലത്തുള്ള മീൻപിടിത്തം 2010ലെ കേരള അക്വാകൾചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് നിയമ പ്രകാരം തടഞ്ഞത്. ഇതു ലംഘിക്കുന്നവർക്കു 10,000 രൂപ പിഴയോ 3 മാസം തടവോ ആണു ശിക്ഷ. രണ്ടും കൂടിയും ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ, 6 മാസം തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഫിഷറീസ് വകുപ്പിനു മാത്രമല്ല, തദ്ദേശ സ്ഥാപനത്തിനും പൊലീസിനും റവന്യു ഉദ്യോഗസ്ഥർക്കും നടപടിയെടുക്കാം. അതുകൊണ്ട്, നാടൻ മീനുകളെ കുറച്ചു ദിവസത്തേക്കെങ്കിലും വെറുതേ വിടുക. മുട്ട വിരിഞ്ഞ്, അവയും വളരട്ടെ.