ADVERTISEMENT

മുംബൈ∙ വിദേശത്തും മറ്റും കള്ളപ്പണം നിക്ഷേപിച്ച് നികുതി വെട്ടിപ്പു നടത്തുന്നവർക്ക് മൂക്കുകയറിട്ട് കേന്ദ്ര സർക്കാർ. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരായ പുതിയ നടപടികൾക്ക് മോദി സർക്കാർ തിങ്കളാഴ്ച തുടക്കമിട്ടു.

വിദേശ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകൾ നടത്തുന്നവർക്ക് നിശ്ചിത തുക കോംപൗണ്ടിങ് ഫീസായി നൽകി രക്ഷപ്പെടാനുള്ള പഴുതാണ് അടച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് ( സിബിഡിടി) കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയ, 30 പേജുകളിലുള്ള പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ മാർഗനിർദ്ദേശങ്ങൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു.

വെളിപ്പെടുത്താത്ത വിദേശ ബാങ്ക് ഇടപാടുകളോ നിക്ഷേപങ്ങളോ കണ്ടെത്തിയാൽ ക്രമപ്പെടുത്തൽ തുക (കോംപൗണ്ടിങ് ഫീസ്) അടച്ച് രക്ഷപെടുന്ന രീതിക്കാണ് തിങ്കളാഴ്ച മുതൽ മാറ്റം വരുന്നത്. 2015ലെ കള്ളപ്പണ വിരുദ്ധ നിയമം ( ആന്റി–ബ്ലാക്ക് മണി ആക്ട്) ക്രമപ്പെടുത്തൽ തുക അടയ്ക്കുന്നത് നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ കണ്ടെത്തുന്ന തുകയുടെ 30 ശതമാനം നികുതിയും പിഴയും കൂടി അടച്ച് ബാക്കി നിയമനടപടികളിൽ നിന്ന് ഒഴിവാകുന്ന രീതി തുടർന്നിരുന്നു. എന്നാൽ ഇനിമുതൽ ഇതു സാധ്യമല്ലെന്നാണ് സിബിഡിടിയുടെ പുതിയ നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത്. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിലായതോടെ 2014 ഡിസംബറിൽ ഇതിനായി മുൻപ് നൽകിയിരുന്ന നിബന്ധനകൾ കാലഹരണപ്പെട്ടു.

ബെനാമി ഇടപാടുകൾ, വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങൾ, വരുമാനം, കള്ളപ്പണം വെളുപ്പിക്കൽ, തെറ്റായ ക്രയവിക്രയ രേഖകൾ സമർപ്പിക്കുക തുടങ്ങി കാറ്റഗറി ബിയിൽ സിബിഡിടി ഉൾപ്പെടുത്തിയ കുറ്റങ്ങൾ ചെയ്യുന്നവർക്കെല്ലാം കർശനമായ നടപടികൾ നേരിടേണ്ടതായി വരും. വീഴ്ച കണ്ടെത്തുന്ന ഉദ്യോഗസ്ഥന് കുറ്റത്തിന്റെ തോത് അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കാം.

സ്രോതസ്സിൽ നിന്നുളള നികുതിയീടാക്കൽ(ടിഡിഎസ്), നികുതി റിട്ടേണുകൾ സമർപ്പിക്കൽ തുടങ്ങിയവയിൽ ഉണ്ടാകുന്ന വീഴ്ചകൾ തുടങ്ങി കാറ്റഗറി എയിൽ ഉൾപ്പെടുന്ന കുറ്റങ്ങൾക്ക് ചെറിയ രീതിയിൽ പിഴ ചുമത്തുമെങ്കിലും മൂന്നിലധികം തവണ ഇത് ആവർത്തിച്ചാൽ അവർക്കും കാറ്റഗറി ബി പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരുമെന്നാണ് പുതിയ മാർഗനിർദേശങ്ങൾ സൂചിപ്പിക്കുന്നത്.

അതേസമയം, സിബിഡിടിയുടെ നൽകുന്ന റിപ്പോർട്ട് പ്രകാരം ക്രമപ്പെടുത്തൽ തുക ഈടാക്കേണ്ട മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്നതിൽ ധനകാര്യ മന്ത്രാലയത്തിന് പ്രത്യേക അധികാരമുണ്ടാകും. നികുതി നൽകുന്നതിൽ മനഃപൂർവം വീഴ്ച വരുത്തുക, ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാതിരിക്കുക തുടങ്ങിയവയ്ക്കുള്ള നടപടി കർശനമാക്കുകയും ഒപ്പം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാതിരിക്കുക തുടങ്ങിയ കാറ്റഗറി എ യിൽ ഉൾപ്പെട്ട കുറ്റങ്ങൾ ചെയ്യുന്നവർക്ക് ക്രമപ്പെടുത്തൽ തുക അടയ്ക്കുന്നത് തുടരാൻ അനുവദിക്കുന്നതുമാണ് പുതിയ നിബന്ധനകൾ കള്ളപ്പണം തുടങ്ങിയവ തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നു വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com