ആദിർ ചൗധരി കക്ഷി നേതാവ്; കൊടിക്കുന്നില്‍ ചീഫ് വിപ്പ്: ലോക്സഭയിലെ കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായി ആദിർ രഞ്ജൻ ചൗധരിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ചൗധരിയെ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി കാണിച്ച് ലോക്സഭയ്ക്കു കത്തും നൽകി. കൊടിക്കുന്നില്‍ സുരേഷ് കോണ്‍ഗ്രസിന്റെ ചീഫ് വിപ്പാകും.
ബംഗാളിലെ ബഹറാംപുർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ആദിർ. തുടർച്ചായ അഞ്ചാം തവണയാണ് അദ്ദേഹം ഇവിടെ നിന്നു ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം യുപിഎ സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു.
തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ലോക്സഭാ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വിമുഖത കാട്ടിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പകരക്കാരനെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. കഴിഞ്ഞ തവണ കക്ഷി നേതാവായ മല്ലികാർജുൻ ഖർഗെയുടെ പരാജയവും പുതിയാളെ കണ്ടെത്താൻ പാർട്ടിയെ നിർബന്ധിതമാക്കി.
കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, മനീഷ് തീവാരി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് ആദിറിനെ തിരഞ്ഞെടുക്കുകയായിരുന്നു. സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എ.കെ.ആന്റണി, ഗുലാം നബി ആസാദ്, ജയറാം രമേശ് തുടങ്ങിയവർ പങ്കെടുത്തു.
English Summary: Congress names Adhir Ranjan Choudhary as its leader in Lok Sabha