ADVERTISEMENT

ഗുവാഹത്തി∙ എപ്പോഴും മഴയും മേഘാവൃതമായ കാലാവസ്ഥയുമുള്ള അരുണാചലിലെ മലകളും കുന്നുകളും. ഈ മാസം 3ന് വ്യോമസേനയുടെ എഎൻ–32 ചരക്കു വിമാനം അരുണാചൽ പ്രദേശ്–ചൈന അതിർത്തിയിൽ കാണാതായപ്പോൾ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അതിന്റെ ഗൗരവം മനസ്സിലായിരുന്നു.

ഈ മലയിടുക്കുകളിലെ തിരച്ചിൽ, ആൾക്കുട്ടത്തിനിടയിൽ നിന്നു സൂചി കണ്ടെത്തുന്നതു പോലെ ശ്രമകരമാണെന്നും സാങ്കേതിക വിദ്യ മാത്രംകൊണ്ടു രക്ഷാപ്രവർത്തനമോ വീണ്ടെടുക്കലോ സാധ്യമല്ലെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. അപകടത്തിന് ഒരാഴ്ചയ്ക്കു ശേഷമാണ് ചൈന അതിർത്തിയിൽ നിന്ന് 16 കിലോമീറ്റർ വടക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ദുർഘട വനമേഖലയിൽ തിരച്ചിലിനായി കരസേനയെയും ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസുമാണ് (ഐടിബിപി) നേതൃത്വം നൽകിയത്. എന്നാൽ ഷി യോമി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തിരച്ചിലിനായി ഇറങ്ങിത്തിരിച്ച ഗ്രാമീണരും ‘ലോക്കൽ ടാർസൻ’ എന്നറിയപ്പെടുന്ന ടി. യൂബിയുടെ പ്രവർത്തനവുമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായകരമായത്. അപകടം സംഭവിച്ച ദിവസം തന്നെ 15 കിലോ അരിയും മറ്റ് അവശ്യസാധനങ്ങളുമായി വിമാനം കണ്ടെത്തുന്നതിനായി യൂബി പുറപ്പെട്ടെന്നു സിയാങ് ജില്ലയിലെ കേയിങ് സർക്കിളിലെ അസിസ്റ്റന്റ് കമ്മിഷണർ പുമെക് റോണിയാ പറഞ്ഞു.

പരമ്പരാഗത നായാട്ടിലും മീൻപിടിത്തത്തിലും വിദഗ്ധനായ യൂബിക്കു അരുണാചൽ മലയിടുക്കുകളിലെ ഓരോ മുക്കും മൂലയും മനഃപാഠമാണ്. അസമിലെ ജോർഹട്ട് വിമാനത്താവളത്തിൽ നിന്ന് അരുണാചലിലെ മെചുക ലാൻഡിങ് ഗ്രൗണ്ടിലേക്കു പറക്കുമ്പോഴാണ് എഎൻ–32 വിമാനം തകർന്നുവീണത്. ചൈനാ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണു മെചുക. ഇന്ത്യയും ചൈനയും വേർതിരിക്കുന്ന മക്മേൻ രേഖയിൽ നിന്ന് 29 കിലോമീറ്ററും മാത്രം അകലെ.

മഞ്ഞുമൂടിയ മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മെചുക താഴ്‌വരിയിലേക്ക് എത്തിപ്പെടാനുള്ള എല്ലാം പാതകളും ദുർഘടമാണ്. ഇവിടുത്തെ ഫോർവേഡ് പോസ്റ്റുകളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സാധനങ്ങളുമായി പോയ വിമാനമാണ് തകർന്നുവീണത്. 8 സേനാംഗങ്ങളും 5 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

ഹെലികോപ്റ്ററുകളും സുഖോയ് 30 വിമാനങ്ങളും ഉൾപ്പെടെ നടത്തിയ തിരച്ചിലിന് ഐഎസ്ആർഒയുടെ ഉപഗ്രഹചിത്രങ്ങളും പ്രയോജനപ്പെടുത്തി. വിമാനത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് വ്യോമസേന 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. എങ്കിലും വിമാനം തകർന്നുവീണെന്നു സ്ഥിരീകരിക്കുന്നതിനു പോലും അന്വേഷണ ഉദ്യോഗസ്ഥർ നന്നേ വിഷമിച്ചു. അരുണാചൽ വ്യേമപാതയിലെ പ്രവചനാതീതമായ വായു പ്രവാഹവും ഓരോ സെക്കൻഡിലും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും തിരച്ചിൽദൗത്യത്തിലെ വൻവെല്ലുവിളികളായിരുന്നു.

അരുണാചൽ പ്രദേശിലെ ആറ് ജില്ലകളിലായി പരന്നുകിടക്കുന്ന ആദിവാസി വിഭാഗമായ ആദിയിൽ ഉൾപ്പെട്ടയാളാണ് യൂബി. പ്രധാനമായും നെല്ല് കർഷകരായ ഇവർ പരമ്പരാഗത നായാട്ടിലും വൈദഗ്ധ്യം ഉള്ളവരാണ്. അതുതന്നെയാണ് അവരെ ഓരോ മലയിടുക്കിനെയും സുപരിചിതമാക്കുന്നതും. ‘ഗ്രാമീണരുടെ സഹായം കൂടാതെ യൂബിക്കു സ്വയം വിമാനം കണ്ടെത്താൻ സാധിക്കില്ലെന്നു തങ്ങൾ തിരിച്ചറിഞ്ഞിരുന്നു. കേയിങ്, പേയിങ് പ്രദേശങ്ങളിൽ താമസിക്കുന്നവരെ രണ്ടു സംഘങ്ങളായി തിരിച്ചാണ് തിരച്ചിലിനായി അയച്ചത്. രണ്ടു ദിവസത്തിനു ശേഷം അഞ്ച് അംഗങ്ങൾ വീതമുള്ള സംഘങ്ങളെ റേയിങ് പ്രദേശത്ത് നിന്നും അയച്ചു.’– സിയങ് ഡപ്യൂട്ടി കമ്മിഷണർ രാജീവ് താകൂക് പറഞ്ഞു.

പേയിങ് സംഘത്തിലുൾപ്പെട്ട ഒരാളാണ് ജൂൺ 7–നു കാണാതായ വിമാനത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ നൽകുന്നത്. വിമാനം ടൂട്ടിങ്–ലോയർ റേഞ്ചിൽ നീങ്ങുന്നതു കണ്ടുവെന്നാണ് അറിയിച്ചത്. ഇതാണ് തിരച്ചിലിന് പുതിയൊരു ദിശ തുറന്നുതന്നത്. അതുവരെ സിയോം നദിയുടെ വലതു കരഭാഗത്തു തിരച്ചിൽ നടത്തികൊണ്ടിരുന്ന സംഘം പിന്നീട് ഇടതുവശത്തു തിരച്ചിൽ ആരംഭിച്ചു. ഇതിനെത്തുടർന്നു ജില്ലാഭരണകൂടം കഴിഞ്ഞ വർഷം എവറസ്റ്റ് കയറിയ രണ്ടു പർവതാരോഹകരെ കൂടി തിരച്ചിലിനായി നിയോഗിച്ചു. ഇവർക്കു സഹായത്തിനായി വിദഗ്ധ പരിശീലനം ലഭിച്ച മറ്റൊരു പർവതാരോഹക സംഘത്തെയും ഏർപ്പെടുത്തി.

തിരച്ചിലിന് അയച്ച ഗ്രാമീണരുടെ സംഘം വ്യേമസേനയ്ക്കും സൈനിക ഉദ്യോഗസ്ഥർക്കും കൃത്യമായ ഇടവേളകളിൽ വിവരം കൈമാറിക്കൊണ്ടിരുന്നു. സംസ്ഥാന ഊർജ വികസന വകുപ്പാണ് കാര്യങ്ങൾ ഏകോപിപ്പിച്ചത്. ജൂൺ 9–നാണ് വിമാനം ഗാസെങ്ങിൽ നിന്നു ഇടത്തേയ്ക്ക് തിരിഞ്ഞുപോയതായി സംഘം കണ്ടെത്തിയത്. ജൂൺ 11–ന് ലിപോയിൽ നിന്നു 16 കിലോമീറ്റർ വടക്കു മാറി വിമാനത്തിന്റെ  അവശിഷ്ടം കണ്ടെത്തി. എന്നാൽ യൂബി ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. നെറ്റ്‌വർക്കില്ലാത്തതിനാൽ അദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. കാടും മലകളും സുപരിചിതമായ യൂബി തിരിച്ചുവരുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കു സംശയമൊട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com