'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്': പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത
Mail This Article
ന്യൂഡൽഹി ∙ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ചയാണ് രാജ്യത്തെ എല്ലാ പാര്‍ട്ടി അധ്യക്ഷന്‍മാരുടെയും യോഗം വിളിച്ചിട്ടുള്ളത്.
വളരെ ഗൗരവമേറിയ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മമത പാര്‍ലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിക്ക് കത്തയച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നിലപാട് വ്യക്തമാക്കാന്‍ സമയം അനുവദിക്കണം. വേണ്ടത്ര ചര്‍ച്ച പോലും നടത്താതെയാണ് സര്‍ക്കാര്‍ യോഗം വിളിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് അടക്കം ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുക എന്ന നിര്‍ദേശത്തെ എതിര്‍ക്കുകയാണ്. ഭരണഘടനാ വിദഗ്ധരുമായും തിരഞ്ഞെടുപ്പ് വിദഗ്ധരുമായും വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ട്. ധവളപത്രമിറക്കി മറ്റു പാര്‍ട്ടികളുടെ അഭിപ്രായം തേടണം. സര്‍വകകക്ഷി യോഗം കൊണ്ട് മാത്രം കാര്യമില്ലെന്നും മമത പറഞ്ഞു.
ജൂണ്‍ 15ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ച നിതി ആയോഗ് യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച നടക്കുന്ന യോഗത്തിലും പങ്കെടുക്കില്ലെന്ന് മമത വ്യക്തമാക്കിയിരിക്കുന്നത്.
English Summary: Mamata Refuses to Attend Modi's 'One Nation, One Election' Meeting