ബിനോയിക്കെതിരായ പരാതി ഉന്നതനെന്ന് അറിഞ്ഞുതന്നെ; ഉറച്ചു നില്ക്കുന്നു: യുവതി
Mail This Article
മുംബൈ∙ ബിനോയ് കോടിയേരിക്കെതിരായ മാനഭംഗ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി. തന്റെ പക്കല്‍ തെളിവുകളുണ്ട്. കേസുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു. സമൂഹത്തിൽ ഉന്നതനാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് പരാതി നൽകിയത്. പരാതിയിൽ പറയുന്നത് വസ്തുനിഷ്ഠമായ കാര്യങ്ങളാണ്. തെളിവുകൾ ഹാജരാക്കാൻ തയാറാണ്. നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും യുവതി അറിയിച്ചു.
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം പിബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഒരു വ്യക്തിക്കെതിരായ േകസായതിനാല്‍ പാര്‍ട്ടിക്കൊന്നും ചെയ്യാനില്ല. ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും വൃന്ദ കാരാട്ട് ഡല്‍ഹിയില്‍ പറഞ്ഞു.
ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് അറിയില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രതികരണം. വിശദാംശങ്ങള്‍ അറിയില്ലെന്നും വിഷയത്തിൽ പാർട്ടി ഇടപെടില്ലെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ അതേക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും കേന്ദ്ര നേതാക്കൾ പ്രതികരിച്ചു.
പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ പീഡനകേസ് വന്നതിനെ എങ്ങനെ വിശദീകരിക്കുമെന്ന ആലോചനയിലാണ് സിപിഎം. പ്രതിപക്ഷം ഇതുപയോഗിക്കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി പ്രതിരോധത്തിലാകും. പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സിപിഎം കേന്ദ്രനേതൃത്വം.