ലളിതകല അക്കാദമി സ്വതന്ത്രമല്ല; തീരുമാനം അടിച്ചേല്‍പ്പിച്ചിട്ടുമില്ല: മന്ത്രി എ.കെ.ബാലന്‍
Mail This Article
തിരുവനന്തപുരം ∙ കേരള ലളിതകല അക്കാദമി സ്വതന്ത്ര സ്ഥാപനമല്ലെന്നു സാംസ്കാരിക മന്ത്രി എ.കെ.ബാലന്‍. സ്വതന്ത്രമാണെന്ന ധാരണ അക്കാദമിക്കില്ലെങ്കിലും മറ്റുപലര്‍ക്കുമുണ്ട്. സര്‍ക്കാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരല്ല. തീരുമാനം അടിച്ചേല്‍പ്പിച്ചിട്ടുമില്ല. എന്നാല്‍ വിവാദ കാര്‍ട്ടൂണില്‍ ഉള്‍പ്പെട്ട വിഭാഗം വേദന അറിയിച്ചപ്പോഴാണു വ്യത്യസ്ത നിലപാട് എടുത്തതെന്നും ബാലന്‍ പറഞ്ഞു. കാര്‍ട്ടൂണ്‍ പുരസ്കാരം പിന്‍വലിക്കില്ലെന്ന അക്കാദമി ഭരണസമിതി നിലപാടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്രകഥാപാത്രമായ കാർട്ടൂണിനു പുരസ്കാരം നൽകിയതു പുനഃപരിശോധിക്കാൻ സർക്കാർ ലളിതകല അക്കാദമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാര്‍ട്ടൂണ്‍ അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കേണ്ടതില്ലെന്നു തൃശൂരില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയോഗവും ജനറല്‍ കൗണ്‍സില്‍ യോഗവും തീരുമാനിച്ചു. ഒരു മാസികയിൽ ബിഷപ് ഫ്രാങ്കോയെ പരിഹസിച്ചു സുഭാഷ് കല്ലൂർ വരച്ച കാർട്ടൂണിനാണ് അക്കാദമി ഒന്നാം സ്ഥാനം നൽകിയത്.
English Summary: Kerala Lalitha Kala Academy is not an autonomous institution says AK Balan on Cartoon Row